യുകെയിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട കേസിൽ ഭർത്താവിന് 40 വർഷം തടവ്

0
118

യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതിയായ സാജുവിന് 40 വർഷത്തെ ജയിൽ ശിക്ഷ. നോർത്താംപ്ടൺ ക്രൗൺ കോടതിയാണ് പ്രതിയും അഞ്ജുവിന്റെ ഭർത്താവുമായ സാജുവിന് 40 വർഷത്തെ പരമാവധി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ ശ്രീകണ്ഠാപുരം പടിയൂർ സ്വദേശിയായ ചേലവേലിൽ സാജു ഭാര്യയായ അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊലപ്പെടുത്തിയത്. അന്നുതന്നെ അറസ്റ്റിലായ സാജുവിനെ വിചാരണ തീരും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ നേരത്തെ നോർത്താംപ്ടൺഷെയർ ക്രൗൺ കോടതി ഉത്തരവിട്ടിരുന്നു.

സാജുവിന്റെ പേരിൽ മറ്റൊരു കേസും ഇല്ലാതിരുന്നതിനാൽ കൊലപാതകമാണെങ്കിലും ഇയാൾക്ക് ജാമ്യം കിട്ടിയേക്കുമോ എന്ന ആശങ്ക പലരും പങ്കുവച്ചിരുന്നുവെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് കോടതി വിചാരണ തീരുംവരെ ജാമ്യം അനുവദിക്കുകയായിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കേസിൽ മലയാളിയായ ഒരാൾ യുകെയിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണ്. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷതന്നെ നൽകുന്ന രീതി പിന്തുടർന്നാണ് ഈ കേസിലും കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു സമാനമായ രീതിയിലുള്ള തടവ് ശിക്ഷയാണ് ഇത്. കൊല്ലപ്പെട്ട രണ്ടുപേർ കുട്ടികളായത് ശിക്ഷയുടെ കാഠിന്യം ഇരട്ടിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.

42 വയസ്സുള്ളപ്പോൾ വിവാഹിതനായ പ്രതിക്ക് തന്നേക്കാൾ 15 വയസ്സോളം പ്രായവ്യത്യാസമുള്ള ഭാര്യയെ സംശയമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തിയത്. ഭാര്യക്ക് മാറ്റാരുമായോ ബന്ധമുണ്ടെന്ന് സമർത്ഥിക്കാനാണ് വിചാരണവേളയിൽ പ്രതിയായ ഷാജു ശ്രമിച്ചത്. പ്രതിക്കു വേണ്ടി സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരായി. വൃദ്ധയായ മാതാവ് നാട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണെന്നും വീട്ടിലെ ചുമതലകൾ വഹിക്കുന്ന ഏകമകൻ എന്ന നിലയിൽ കുറഞ്ഞ ശിക്ഷ നൽകണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ലഭിച്ചിരിക്കുന്ന ശിക്ഷയ്ക്ക് ശേഷം പ്രതി സാമൂഹ്യ ജീവിതത്തിനു തടസം സൃഷ്ടിക്കില്ല എന്നു കണ്ടെത്തിയാൽ മാത്രമേ 92 വമത്തെ വയസിൽ സാജുവിന് പുറത്തിറങ്ങാനാകൂവെന്നത്‌ ശ്രദ്ധേയം.