മണിപ്പൂരിൽ സംഘർഷം രൂക്ഷം; കേന്ദ്രസർക്കാരിന്റെ സഹായം തേടി ബോക്സിംഗ് താരം മേരികോം

0
17

മണിപ്പൂരിൽ സംഘർഷം രൂക്ഷം. വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ കടകളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ വിലക്കി. ഗോത്രവിഭാഗമായ ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ ചുരാചന്ദ്പൂരിലെ തോർബങ്ങിൽ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

റാലി ബിഷ്ണുപൂരിലെത്തിയപ്പോൾ ചിലയാളുകളുമായി ഏറ്റുമുട്ടലുണ്ടായി. ഇത് പരസ്പര ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാനത്തുടനീളം ഈ അക്രമം വ്യാപിച്ചു.

ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കർഫ്യൂ. ഇവിടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തു കൂടുന്നത് പൊലീസ് നിരോധിച്ചു. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ മേഖലകളിൽ ശക്തമായ പ്രതിഷേധമുണ്ടായതായി പൊലീസ് പറയുന്നു. ഇവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധം അടിച്ചമർത്താൻ ഇന്ത്യൻ സൈന്യവും അസം റൈഫിൾസും ഇടപെട്ടിട്ടുണ്ട്. 4000 ആളുകൾക്ക് ഇവർ സൈന്യം അഭയം നൽകി.

മണിപ്പൂരിലെ സംഘർഷത്തിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടി ബോക്സിംഗ് താരം എംസി മേരികോം. സംസ്ഥാനം കത്തിക്കൊണ്ടിരിക്കുന്നതായും അടിയന്തരമായി ഇടപടെണമെന്നും മേരികോമിന്റെ ട്വീറ്റ്. സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. അസം റൈഫിൾസിന്റെ കൂടുതൽ ഉദ്യോഗസ്ഥരെ സംഘർഷമേഖലയിലേക്ക് അയച്ചു. സംസ്ഥാനത്തെ ഇൻറർനെറ്റ് നിരോധനം നീട്ടി.

‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ’ എന്നാണ് ബോക്സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത ട്വീറ്റ് ഇതിനകം നിരവധിപേർ പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.