വ്യാജ പീഡന പരാതി; സസ്പെൻഷനിലായ സുജയ പാർവതിക്ക് ബിഎംഎസിന്റെ പിന്തുണ; 24 സ്മാർത്തവിചാരം അവസാനിപ്പിക്കണമെന്നും ബിഎംഎസ്

0
43

വ്യാജ പീഡന പരാതി നൽകിയതിനെ തുടർന്ന് 24 ന്യൂസ് ചാനൽ സസ്പെൻഡ് ചെയ്ത അസോസിയേറ്റ് ന്യൂസ് എഡിറ്റർ സുജയ പാർവതിക്ക് ബിഎംഎസിന്റെ പിന്തുണ. സുജയ പാർവതിക്ക് പിന്തുണ അറിയിച്ച് ബി എം എസ് 24 ന്യൂസ് ചാനലിന്റെ കാസർഗോഡ് ബ്യൂറോയിലേക്ക് മാർച്ച് നടത്തി. സുജയ പാർവതിയെ ഉടൻ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് മാർച്ച് നടന്നത്. സുജയ പാർവതിക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി ബിഎംഎസ് സംസ്ഥാന അധ്യക്ഷൻ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. സുജയ പാർവതിക്കെതിരായ സ്മാർത്തവിചാരം 24 ന്യൂസ് ചാനൽ അവസാനിപ്പിക്കണമെന്നും അവരെ തിരിച്ചെടുക്കണമെന്നും ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

24 ന്യൂസ് ചാനൽ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ വി അരവിന്ദിനെതിരെ പീഡന പരാതി നൽകിയതിന്മേൽ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമെന്ന്‌ കണ്ടെത്തുകയും സുജയക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു.

അതേസമയം മാർച്ച് 8ന് നടന്ന ബിഎംഎസ് പരിപാടിയിൽ പങ്കെടുത്ത്‌ താന്‍ സംഘിയാണെന്ന് സുജയ പ്രഖ്യാപിച്ചിരുന്നു. ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും ഇവര്‍ തട്ടിവിട്ടു. ഏത് കോര്‍പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും തന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതേ തുടർന്നാണ് സസ്പെൻഷൻ എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ . ബിഎംഎസ് വേദിയിൽ ചാനലിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു ഇത് എന്നാണ് സൂചന.