പാചകവാതക വിലവര്‍ധന; പ്രതിവർഷം സംസ്ഥാനത്ത് രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരം ഉ​ണ്ടാക്കും – കെ എന്‍ ബാലഗോപാല്‍

0
59

ഇരുട്ടടിയായി വന്ന പാചകവാതക വില വര്‍ധന സംസ്ഥാനത്തെ ജനങ്ങൾക്ക്  പ്രതിവർഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെ ജനദ്രോഹ നടപടികളുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.  ഇന്നലെ രാത്രി ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 351 രൂപയും വർദ്ധിപ്പിച്ചു.  ഗ്യാസ് സിലിണ്ടറിന്റെ ഇന്നത്തെ വില 1110/-രൂപയാണ്.  വാണിജ്യ സിലിണ്ടറിന് 2120/- രൂപയും.  ഇത് സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിക്കും.  ഹോട്ടലുകളിൽ വിലക്കയറ്റമുണ്ടാകുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഗ്യാസ് സബ്സിഡി നൽകുന്നത് രണ്ട് വർഷത്തിലധികമായി കേന്ദ്രസർക്കാർ നിർത്തിവെച്ചിരിക്കുകയാണ്.  പ്രതിവർഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്നത്.  ഇതിനുപുറമേയാണ് വില വർദ്ധനവിലൂടെയുള്ള ഇരുട്ടടി.

ഒരു വർഷം 10 സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് സബ്സിഡി നിർത്തലാക്കിയതിലൂടെയും ഗ്യാസ് വിലവർദ്ധനവിലൂടെയും ഏകദേശം 5000 രൂപയുടെ  അധികഭാരം വർഷം തോറും ഉണ്ടാവുകയാണ്.

ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരവും പറയാൻ സാധ്യതയില്ല.  സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോൾ ഡീസൽ സെസ്സ് വകയിരുത്തിയാൽ സമരവും കലാപവും അഴിച്ചുവിടുന്ന യു.ഡി.എഫ് നേതൃത്വം കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് മുന്നിൽ വിനീതവിധേയരാണ്.  സംഘപരിവാർ-യു.ഡി.എഫ് ബാന്ധവത്തിന്റെ പരസ്യമായ തെളിവാണത് – മന്ത്രി വ്യക്തമാക്കി.