കേന്ദ്രം നടത്തുന്നത് ദൂരദർശനും ആകാശവാണിയും സംഘപരിവാർ ജിഹ്വയാക്കി മാറ്റാനുള്ള നീക്കം – മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

0
63

ദൂരദർശനും ആകാശവാണിയും സംഘപരിവാർ ജിഹ്വയാക്കി മാറ്റാനുള്ള നീക്കം കേന്ദ്രം നടത്തുന്നുവെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ആകാശവാണിയും ദൂരദർശനും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിക്ക്‌ വാർത്തകൾ നൽകാൻ ആർഎസ്‌എസ്‌ അനുകൂല ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിന്‌ ചുമതലപ്പെടുത്തുന്നത്‌ അപകടകരമാണ്‌. സംഘപരിവാർ ദീർഘകാല അജണ്ടയുടെ ഭാഗമായാണ്‌ ഈ നടപടിയെന്നും മന്ത്രി പറഞ്ഞു.

പ്രസ്‌ ട്രസ്‌റ്റ്‌ ഓഫ്‌ ഇന്ത്യയെ (പിടിഐ)യേയും യുഎൻഐക്കും പകരമാണ്‌ വിശ്വഹിന്ദു പരിഷത്ത്‌ സ്ഥാപക നേതാവ്‌ രൂപം നൽകിയ ഏജൻസിക്ക്‌  കേന്ദ്രസർക്കാർ കൈമാറുന്നത്‌. രാജ്യത്തിന്റെ  ഭരണഘടനാ ആശയങ്ങളായ മതനിരപേക്ഷത, ജനാധിപത്യം എന്നിവ തകർക്കാനാണ്‌ നീക്കം.   ഹിന്ദുസ്ഥാൻ സമാചാർ കുപ്രസിദ്ധ ഏജൻസിയാണ്‌. അവരുടെ വെബ്‌സൈറ്റിൽ മതവർഗീതയയുടെ പ്രചാരകരുടെ വിഷം തുപ്പുന്ന പ്രസംഗങ്ങൾ കാണാം.

ആർഎസ്‌എസ്‌ പരേഡുകൾ ഇനി ലൈവ്‌ ടെലികാസ്‌റ്റിങ് വരും. കേരളത്തിനെതിരെ  കേന്ദ്രമന്ത്രിമാർ പ്രസംഗിക്കുകയാണ്‌. ഇനി കേരളത്തിനെതിരെ ദുർദർശനേയും ആകാശവാണിയേയും ഉപയോഗിക്കും. ഇക്കാര്യത്തിൽ ജാഗ്രതവേണമെന്നും റിയാസ്‌ പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയക്കു പിന്നാലെ കേരളത്തിൽ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ഷായെത്തുകയാണ്‌. ജോഡോ യാത്രക്കു പിന്നാലെയെത്തിയില്ല. ഇത്‌ സിപിഐ എം ജാഥയുടെ പ്രസക്തി വിളിച്ചോതുകയാണ്‌. ജാഥ വഴി കേരളത്തിൽ മതനിരപേക്ഷത കൂടുതൽ ശക്തിപ്പെടുകയാണ്‌. ബിജെപി ഉയർത്തുന്ന വർഗീയ രാഷ്‌ട്രീയത്തിന്‌ വെല്ലുവിളിയാണ്‌  ജാഥ. അതുകൊണ്ടാണ്‌ തൃശൂരിൽ അമിത്‌ഷായെത്തുന്നതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.