സംസ്ഥാനത്ത് പക്ഷിപ്പനിക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0
55

സംസ്ഥാനത്ത് പക്ഷിപ്പനിക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ആശങ്ക വേണ്ടെങ്കിലും പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിലെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം. ശ്വാസകോശ രോഗത്തിന് ഇടയാക്കുന്ന ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ വൈറസാണ് രോഗവാഹകര്‍. ഇവയുടെ നിരവധി വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് എച്ച് 5 എന്‍ 1 . ഈ വകഭേദത്തില്‍പെട്ട ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ മരണനിരക്ക് ഉയര്‍ത്തും. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗകാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ

—കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം.

—കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

രോഗലക്ഷണങ്ങള്‍

—ശക്തമായ മേല് വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക.

–തീവ്രത കുറഞ്ഞ വൈറസുകളില്‍ രോഗ ലക്ഷണം കുറവായിരിക്കും. അതിതീവ്ര വൈറസ് ബാധയില്‍ കടുത്ത രോഗ ലക്ഷണങ്ങള്‍ക്ക് ശേഷം പക്ഷികള്‍ വേഗത്തില്‍ ചത്തൊടുങ്ങും.

—പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക.

—രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്

ജനങ്ങള്‍ ചെയ്യേണ്ടത്..

—പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സമ്പര്‍ക്കം ഒഴിവാക്കണം. എത്രയും പെട്ടെന്ന് മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. ദേശീയ പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോള്‍ പ്രകാരം രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊല്ലുന്നതാണ് പതിവ്. ഇവയെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം സംസ്‌കരിക്കണം.

—പക്ഷികളുടെ മുട്ട, തീറ്റ, കാഷ്ഠം, തൂവല്‍ ഉള്‍പ്പെടെയുള്ളവയും സംസ്‌കരിക്കണം. ഇവ രോഗബാധിത പ്രദേശത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകരുത്. 10 കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ അഴിച്ചുവിടുന്നത് തല്‍ക്കാലം ഒഴിവാക്കണം. ജലസംഭരണികള്‍ സുരക്ഷിതമായി അടച്ചുവെയ്ക്കണം. ബ്ലീച്ചിങ് പൗഡര്‍, ലൈസോള്‍, കോര്‍സൊലിന്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ് അടക്കമുള്ള അണുനാശിനികള്‍ ഉപയോഗിച്ച് കൂടും പരിസരവും വൃത്തിയാക്കാം.

—രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

—ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

മനുഷ്യരിലേക്ക് പകരുമോ..?

മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള രോഗമാണ് പക്ഷിപ്പനി. രോഗം ബാധിച്ച മനുഷ്യനില്‍ 60% ആണ് മരണനിരക്ക്. രോഗബാധയേറ്റ പക്ഷികളുമായി സുരക്ഷാ മുന്‍കരുതലുകള്‍ കൂടാതെ ഇടപെടുമ്പോഴാണ് വൈറസ് പകരുന്നത്. പക്ഷികളെ കശാപ്പു ചെയ്യുന്നവരിലേക്ക് വേഗത്തില്‍ രോഗമെത്തും. പക്ഷികളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും രോഗം പകരും.

രോഗാണുക്കളുള്ള തീറ്റ, ഫാം ഉപകരണങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെയുള്ളവ വഴി പരോക്ഷമായും വൈറസ് ബാധിക്കാം. പക്ഷിപ്പനി മൂലമുള്ള രാജ്യത്തെ ആദ്യ മരണം ഈ വര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ ഹരിയാനയിലായിരുന്നു രോഗം ബാധിച്ച് ഒരാള്‍ മരിച്ചത്.

മനുഷ്യരെ ബാധിച്ചാല്‍..

പനി, ചുമ, തലവേദന, ജലദോഷം,ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. ഈ വൈറസുകള്‍ വളരെ വേഗം ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കാനും സാധ്യതയേറെയാണ്. രോഗബാധിതരെ ആശുപത്രിയിലെത്തിക്കണം. ഒസല്‍ട്ടാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്നാണ് മനുഷ്യര്‍ക്ക് നല്‍കുന്നത്.

രോഗമറിയാന്‍ ആര്‍ടിപിസിആര്‍

മനുഷ്യരുടെ തൊണ്ട, മൂക്ക് എന്നിവയിലെ സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുക്കേണ്ടത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് പക്ഷിപ്പനി സ്ഥിരീകരിക്കാനുള്ള ആധികാരികമായ ടെസ്റ്റ്. ആന്റിബോഡിയുടെ അളവ് നോക്കിയും രോഗം നിര്‍ണയിക്കാം.

മുട്ടയും ഇറച്ചിയും ഒഴിവാക്കണോ..?

രോഗബാധിത മേഖലകളിലെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഈ മേഖലകളില്‍ കച്ചവടത്തിന് സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകും. മറ്റിടങ്ങളില്‍ നിന്ന് വാങ്ങുന്ന ഇറച്ചിയും മുട്ടയും വേവിച്ച് കഴിക്കുന്നതില്‍ പ്രശ്‌നമില്ല. പാതി വെന്ത മുട്ടയും ഇറച്ചിയും തല്‍ക്കാലം ഒഴിവാക്കാം.