മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണം; ആവശ്യവുമായി ഇന്ത്യയും യുഎസും

0
25

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യയും യുഎസും. മുംബൈയിൽ നടന്ന യുഎൻ ഭീകരവിരുദ്ധ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഈ ആവശ്യം ഉന്നയിച്ചത്. 2008-ലെ ഭീകരാക്രമണം നടന്ന സ്ഥലങ്ങളിലൊന്നായ താജ്മഹൽ പാലസ് ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ 15 ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) അംഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

മുംബൈയിലെ ചൈനയുടെ കോൺസുലേറ്റ് ജനറലിലെ വൈസ് കോൺസൽ ജനറലായ യാൻ ഹുവാ വാങ്ങും സമ്മേളനത്തിൽ പങ്കെടുത്തു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നാണ് അദ്ദേഹം മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടത്. യുഎൻ ഭീകരവാദ വിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ മുംബൈ ഭീകരാക്രമണത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ആക്രമണ ആസൂത്രകരിൽ ഒരാളായ സാജിദ് മിറിന്റെ ഓഡിയോ ക്ലിപ്പ് യോഗത്തിൽ കേൾപ്പിച്ചു. നരിമാൻ ഹൗസിന് നേരെ വെടിയുതിർക്കാൻ ഭീകരരോട് ഇയാൾ നിർദേശിക്കുന്നത് ഓഡിയോ ക്ലിപ്പിൽ കേൾക്കാം. കഴിഞ്ഞ സെപ്റ്റംബറിൽ സാജിദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നിൽ ഇന്ത്യ, യുഎസ് നടത്തിയ നീക്കത്തെ ചൈന തടഞ്ഞിരുന്നു.

ലഷ്‌കറെ തയിബയുടെ ഹാഫിസ് സയീദ്, സക്കീർ-റഹ്മാൻ ലഖ്‌വി എന്നിവരുൾപ്പെടെ ഇന്ത്യയ്‌ക്കെതിരായ വിവിധ ഭീകരാക്രമണങ്ങളിലെ എല്ലാ ഭീകരന്മാരുടെയും ഫോട്ടോകൾ സ്‌ക്രീനിൽ കാണിച്ചു. മുംബൈ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നിരവധി പേർ യോഗത്തിൽ സംസാരിച്ചു.

”അടുത്ത മാസം 2008 നവംബറിൽ മുംബൈയിൽ നടന്ന ഈ ക്രൂരമായ ആക്രമണത്തിന്റെ 14-ാം വാർഷികം ആചരിക്കാൻ പോവുകയാണ്. ഭീകരരിൽ ഒരാളെ ജീവനോടെ പിടികൂടുകയും വിചാരണ ചെയ്യുകയും ഇന്ത്യയിലെ പരമോന്നത കോടതി ശിക്ഷിക്കുകയും ചെയ്തെങ്കിലും 26/11 ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരും ആസൂത്രകരും ശിക്ഷിക്കപ്പെടാതെ സുരക്ഷിതരായി തുടരുന്നു. ഈ ഭീകരരിൽ ചിലരെ നിരോധിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പരിഗണനകൾ കാരണം രക്ഷാസമിതിക്ക് നടപടിയെടുക്കാൻ കഴിഞ്ഞില്ല. ഇത് ഞങ്ങളുടെ കൂട്ടായ വിശ്വാസ്യതയെയും കൂട്ടായ താൽപര്യങ്ങളെയും തകർക്കുന്നു,” ജയശങ്കർ പറഞ്ഞു.

ഇന്ത്യയുമായി ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ശ്രമങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന് ബ്ലിങ്കൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.. അതുകൊണ്ടാണ് യുഎൻ 1267 കമ്മിറ്റി മുഖേന നിരവധി തീവ്രവാദികളെ നാമനിർദേശം ചെയ്യുന്നതിനായി ഞങ്ങൾ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിച്ചത്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാർ ഉൾപ്പെടെയുള്ള കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം. അതുകൊണ്ടാണ് കഴിഞ്ഞ 14 വർഷമായി അമേരിക്ക ഇന്ത്യയുമായും മറ്റ് പങ്കാളികളുമായും ഒരുമിച്ച് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.