പത്ത് രൂപയ്ക്ക് കൊച്ചിയുടെ വിശപ്പുമാറ്റിയ ‘സമൃദ്ധി’; ദിവസേന 3500 പേര്‍ക്ക് പേർക്ക് ഉച്ചഭക്ഷണം, ഒരു വർഷം കൊണ്ട് ഒൻപത് ലക്ഷം ഊണ്

0
125

കൊച്ചിയുടെ മനസും വയറും നിറച്ച് സമൃദ്ധി@കൊച്ചി. ഒരു വർഷം കൊണ്ട് ഒൻപത് ലക്ഷം പേർക്കാണ് ഊണ് നൽകിയത്. പത്ത് രൂപയിൽ നിരവധി പേരുടെ അന്നമാകാൻ സമൃദ്ധിയ്ക്ക് സാധിച്ചു. ഇവിടെ രാവിലെ ഏഴു മണിയ്ക്ക് തുടങ്ങുന്ന തിരക്ക് അവസാനിക്കുന്നത് രാത്രി 11 മണിയ്ക്കാണ്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഉച്ച സമയത്താണ്. ആയിരക്കണക്കിനാളുകളാണ് ദിവസവും ഭക്ഷണം തേടി ഇവിടേക്ക് എത്തുന്നത്. കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് പരമാര റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘സമൃദ്ധി’ ഹോട്ടല്‍ ഇന്ന്കൊച്ചിക്കാരുടെ പ്രിയപെട്ട ഭക്ഷണകേന്ദ്രമാണ്

ഒരു വർഷം പിന്നിട്ട സമൃദ്ധിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നിയന്ത്രിക്കുന്നത് ഒരുകൂട്ടം സ്ത്രീകള്‍ ആണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7-നാണ് സമൃദ്ധി@കൊച്ചി പ്രവർത്തനമാരംഭിച്ചത്. ‘വിശപ്പുരഹിത കൊച്ചി’ എന്ന കോര്‍പ്പറേഷന്റെ ആശയത്തിന് സമൃദ്ധിയിലൂടെയാണ് തുടക്കം കുറിച്ചു. ഇന്ന് പിറകോട്ട് തിരിയുമ്പോൾ ലക്ഷകണക്കിന് ആളുകൾക്ക് തുച്ഛമായ വിലയിൽ അന്നം നല്കാൻ സമൃദ്ധിയ്ക്കായി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതിയാണിത്. വിശക്കുന്നവര്‍ക്ക് ഭക്ഷണം മാത്രമല്ല നഗരത്തിലെ സ്ത്രീകള്‍ക്ക് തൊഴിൽ നൽകാനും ഈ പദ്ധതിയിലൂടെ സാധിച്ചു.

കൊച്ചിനഗരത്തിൽ ഒരു നേരത്തെ ഊണിന് സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന ഈ അവസ്ഥയിൽ പത്ത് രൂപയുടെ ഊൺ നിരവധി പേർക്ക് ആശ്വാസമായി. തൊഴിലാളികളും സാധാരണക്കാരും കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെ എല്ലാ മേഖലയിൽ പെട്ടവരും ഭക്ഷണം തേടി ഇവിടേക്ക് എത്താറുണ്ട്. സ്‌പെഷ്യൽ ഊണ് 20 രൂപ മുതലാണ് ആരംഭിക്കുന്നത്. ദിവസേന 3500 പേര്‍ക്ക് ഇവിടെ ഉച്ചഭക്ഷണം നൽകുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നിരന്തര പരിശീലനവും ഗുണമേന്മ ഓഡിറ്റിങ്ങും വിട്ടുവീഴ്ചയില്ലാതെ നടന്നുവരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 8,78,555 പേര്‍ക്കാണ് ഇവിടെ 10 രൂപയ്ക്ക് ഭക്ഷണം നൽകിയത്. തുടങ്ങുമ്പോൾ 13 വനിത ജീവനക്കാരാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 48 വനിതാ ജീവനക്കാർ ചേർന്നാണ് ഈ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നത്. തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം 77,66,313 രൂപ വേതനം നല്‍കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു.