ജാവ്‌ദേക്കർ എത്തിയത് മനോരമയിലും ദീപികയിലും മംഗളത്തിന്റെ വസതിയിലും; ബിജെപിക്ക് മരുന്ന് നൽകാൻ മനോരമ

0
121

കോട്ടയം: കേരളത്തിൽ മുങ്ങിത്താഴുന്ന ബി ജെ പിക്ക് വേദനാസംഹാരി നൽകാൻ മുൻ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ സന്ദർശനം. മരുന്ന് കണ്ടെത്താൻ ശ്രമിച്ചത് മനോരമയുടെയും ദീപികയുടെയും മംഗളത്തിന്റെയും മേധാവികളുടെ മടയിൽ ചെന്ന്. എങ്ങനെയും നാണക്കേടിൽ നിന്ന് കരകയറുക എന്ന ബിജെപിയുടെ കേരളം അടവുനയത്തിന്റെ ഭാ​ഗമായാണ് നാല് ദിവസത്തെ കേരള സന്ദർശനത്തിനു ജാവദേക്കർ എത്തിയത്.

ഈ മാസം എഴിനു സംസ്ഥാനത്തു വന്ന അദ്ദേഹം തൃശ്ശൂർ, കോട്ടയം ജില്ലകളിലെ ചില മാധ്യമ സ്ഥാപനങ്ങളും ബിജെപി നേതാക്കളെയും സന്ദർശിച്ച ശേഷം പത്ര സമ്മേളനം നടത്തി വാസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മടങ്ങുകയായിരുന്നു. തൃശ്ശൂർ വാടനപ്പള്ളിയിലെ ധന്യ റിസോർട്ടിൽ വച്ചാണ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്. ശേഷം കോട്ടയം ജില്ലയിലേക്ക് പുറപ്പെട്ടു. പിറ്റേദിവസം മലയാള മനോരമ, , ദീപിക ദിനപത്രം ഓഫീസ്, മംഗളം വർഗ്ഗീസിന്റെ വസതി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ഒക്ടോബർ 10 ന് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ സിപിഐ എമ്മിനെ കടന്നാക്രമിക്കുകയായിരുന്നു പ്രകാശ് ജാവദേക്കർ. ഒപ്പം കേരളത്തിനെതിരെ അപകീർത്തി പരാമർശവും വ്യാജ ആരോപണങ്ങളും ഉന്നിയിച്ചു. കേരള സർക്കാരിന്റെ വരുമാനം മദ്യം, ലോട്ടറി, കള്ളക്കടത്ത് എന്നിവയിൽ നിന്നാണെന്നായിരുന്നു പരാമർശം. വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് അതിലേക്കെത്താനുള്ള അജണ്ടയോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം നീക്കങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് അടിക്കടിയുള്ള കേന്ദ്ര നേതാക്കളുടെ കേരള സന്ദർശനവും വിവാദ പ്രസ്താവനകളുമെന്നും വിമർശനമുണ്ട്.

 

സംസ്ഥാന ബിജെപിയിൽ തമ്മിൽ തല്ല് രൂക്ഷമാവുന്ന സാഹചര്യത്തിൽ കേന്ദ്രനേതാക്കളെ ഇറക്കി വിഷയം മാറ്റാനുള്ള ശ്രമം കൂടിയാണ് ബിജെപി നടത്തുന്നത്. മഞ്ചേശ്വരം കോഴ കേസുൾപ്പെടെ പല വിഷയത്തിലും ബിജെപി നേതാക്കൾ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനാൽ സംസ്‌ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കേരളത്തിലെ നേതാക്കൾ പൊതുവേ അശക്തരാണെന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതാക്കൾ മറ്റ്‌ സംസ്ഥാനങ്ങളിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇവിടെ ചെലവഴിക്കുന്നത് ഇതുമൂലമാണ്.

നേരത്തെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട്ട് മീഡിയാ നടത്തിപ്പുകാരുടെ യോഗം വിളിച്ചിരുന്നു. ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്ലിം സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളെയും കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയാണ് ആ യോഗം ചേർന്നത്.

 

ജാവദേക്കറുടെ മനോരമ-ദീപിക-മംഗളം സന്ദർശനം അതിന്റെ അടുത്ത ഘട്ടമാണ്. ബിജെപിയെ നോവിക്കാതെ വാർത്തകൾ കൈകാര്യം ചെയ്യാനും സംഘ പരിവാറിന് പരമാവധി പ്രോത്സാഹനം നൽകാനും മനോരമ ദീർഘനാളായി ശ്രദ്ധിക്കുന്നുണ്ട്. മധ്യ തിരുവിതാംകൂറിൽ ക്രൈസ്തവ സമൂഹത്തിൽ കൂടുതലായി വിതരണം ചെയ്യപ്പെടുന്ന ഇതര മാധ്യമങ്ങളെയും അതെ വഴിയിലെത്തിക്കുക എന്നത് സംഘ പരിവാറിന്റെ ലക്ഷ്യമാണ്.