വാളയാറിൽ എയർബസിൽ നിന്ന് ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു

0
40

വാളയാർ ചെക്പോസ്റ്റിൽ ലഹരി വസ്തുക്കളുമായി ദീർഘ ദൂര ബസിലെ ഡ്രൈവറും ക്ലീനറും പിടിയിൽ. രണ്ടര ഗ്രാം ഹാഷിഷ് ഓയിലുമായി ക്ലീനർ അജി,15 ഗ്രാം കഞ്ചാവുമായി ഡ്രൈവർ അനന്തു എന്നിവരാണ് പിടിയിലായത്.ബസ് ഓടിക്കാതിരിക്കുന്ന ഒഴിവ് സമയത്ത് ഉപയോഗിക്കുന്നതിനായി കരുതിയ ലഹരി വസ്തുക്കളെന്നാണ് പിടിയിലായവർ നൽകിയ മൊഴി.ഡ്രൈവറുടെ ലൈസൻസും മറ്റ് രേഖകളും ആർടിഓ ഓഫീസിൽ തുടർനടപടികൾക്കായി ഏൽപ്പിച്ചു.

രാവിലെ ആറ് മണിയോടെ പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വാളയാർ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ എയർ ബസിലെ ഡ്രൈവറുടെയും ക്ലീനറുടേയും പക്കൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയത്.പരിശോധന നടക്കുമ്പോൾ മറ്റൊരാളായിരുന്നു ബസ് ഓടിച്ചിരുന്നത്.പ്രതികൾ സ്വന്തം ഉപയോഗത്തിനായി കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് ഇതെന്നാണ് എക്സൈസ് പറയുന്നത്.

പകൽ സമയത്ത് വാഹനം നിർത്തിയിടുമ്പോൾ ഉപയോഗിക്കാൻ കരുതിയതെന്നാണ് പ്രതികൾ എക്സൈസിന് നൽകിയ മൊഴി.ഡ്രൈവറുടെ ലൈസൻസും മറ്റ് രേഖകളും എക്സൈസ് തുടർനടപടികൾക്കായി ആർടിഓക്ക് കൈമാറി.ബസുകളിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് എക്സൈസ് അറിയിച്ചു.