ടെഹ്‌റാനും മറ്റ് ഇറാനിയൻ നഗരങ്ങളും പ്രതിഷേധക്കാർ വളഞ്ഞു

0
60

മെഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ പ്രതിഷേധം ആളിപ്പടരുകയാണ്. ടെഹ്‌റാനും മറ്റ് ഇറാനിയൻ നഗരങ്ങളും പ്രതിഷേധക്കാർ വളഞ്ഞു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് മെഹ്‌സയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇറാൻ 2019ന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. പെട്രോൾ വിലക്കയറ്റത്തിനെതിരെ 2019ൽ പ്രതിഷേധം നടന്നിരുന്നു.

ഭൂരിഭാഗവും ജനങ്ങളും ഇറാന്റെ കുർദിഷ് ജനസംഖ്യയുള്ള വടക്കുപടിഞ്ഞാറൻ ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധം തലസ്ഥാന നഗരത്തിലേക്കും രാജ്യവ്യാപകമായി കുറഞ്ഞത് 50 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ജനങ്ങളെ പിരിച്ചുവിടാൻ പോലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു. ഇതിനോടകം നിരവധി പേർ കൊല്ലപ്പെട്ടതായും ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രതിഷേധക്കാർ പോലീസ് സ്‌റ്റേഷന് തീയിട്ടു. കൊല്ലപ്പെട്ടവരിൽ പോലീസ് ഓഫീസറും ഉണ്ടെന്നാണ് വിവരം. വടക്കു പടിഞ്ഞാറൻ ഭാഗത്ത് നിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം വ്യാപിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഹിജാബ് കത്തിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്.

ആരാണ് മഹ്‌സ അമിനി

അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ എത്തിയ സാധാരണക്കാരിയായ സ്ത്രീയായിരുന്നു മഹ്‌സ. ഹിജാബ് ധരിച്ചില്ല എന്ന പേരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത മഹ്‌സ സംശയാസ്പദമായി മരിക്കുകയായിരുന്നു. പോലീസിന്റെ മർദ്ദനമാണ് മരണകാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.

വനിതാ മാധ്യമപ്രവർത്തകയും ഇറാനിലെ ആക്ടിവിസ്റ്റുമായ മസ്ജിദ് അലീനേ ജാദ് പ്രതിഷേധത്തിന്റെ ഭാഗമായ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചതിന് തുടർന്ന് മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകൾ ഹിജാബ് വലിച്ചെറിയുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് തുടരുകയാണ്. മറ്റു രാജ്യങ്ങളുടെ സ്ത്രീകളോടും പുരുഷന്മാരോടും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രതിഷേധക്കാർ അഭ്യർത്ഥിക്കുന്നുണ്ട്.

ഹിജാബ് ധരിക്കാതിരിക്കുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. നിർബന്ധമായും എല്ലായ്‌പ്പോഴും ഹിജാബ് ധരിക്കണം എന്നത് കർശനമായി നടപ്പാക്കാൻ ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം കുറച്ചുനാൾ മുമ്പ് ഉത്തരവിട്ടിരുന്നു. ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷക്കും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഹിജാബിനെതിരെ സ്ത്രീകൾ പ്രതിഷേധിക്കുന്നത് ഇറാനിൽ ഇത് ആദ്യമല്ല. 2014 ഇൻക്വിലാബ് സ്ട്രീറ്റിൽ വനിതകൾ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാമിക നിയമങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. മഹ്‌സയുടെ ജന്മനാട്ടിൽ കടുത്ത പ്രതിഷേധമാണ് സർക്കാരിനെതിരെ ജനങ്ങൾ നടത്തുന്നത്.