ഗോളാഘോഷത്തിൻ്റെ പേരിൽ വംശീയാധിക്ഷേപം; പിന്തുണയുമായി സൂപ്പർ താരം നെയ്‌മർ

0
116

ഗോളാഘോഷത്തിൻ്റെ പേരിൽ വംശീയാധിക്ഷേപം നേരിട്ട ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയറിനു പിന്തുണയുമായി സൂപ്പർ താരം നെയ്‌മർ. വിനീഷ്യസ് ഗോൾ നേടുമ്പോൾ നൃത്തം ചെയ്താണ് ആഘോഷിച്ചിരുന്നത്. ഇത് കുരങ്ങിൻ്റെ പെരുമാറ്റമാണെന്ന് ഒരു ടെലിവിഷൻ പാനൽ ചർച്ചയിൽ സ്പാനിഷ് ഫുട്ബോൾ ഏജൻ്റ്സ് അസോസിയേഷൻ്റെ തലവൻ പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് നെയ്‌മർ രംഗത്തുവന്നത്. നെയ്‌മറിനൊപ്പം ഇതിഹാസ താരം പെലെ, ബ്രസീൽ പ്രതിരോധ താരം തിയാഗോ സിൽവ എന്നിവരും വിനീഷ്യസ് ജൂനിയറെ പിന്തുണച്ചു.

‘നീ നൃത്തം ചെയ്യൂ’ എന്ന് ട്വിറ്ററിൽ കുറിച്ച നെയ്‌മർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ‘ഡ്രിബിൾ ചെയ്യൂ, നൃത്തം ചെയ്യൂ, നീ നീയായിരിക്കൂ. നീ എന്താണോ അതിൽ സന്തോഷിക്കൂ, മുൻപോട്ട് പോകൂ. അടുത്ത ഗോളിൽ നമ്മൾ ഒരമിച്ച് നൃത്തം വെക്കും എന്ന് എഴുതി.

ഫുട്ബോൾ നൃത്തം പോലെയാണ് എന്ന് പെലെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. എങ്കിലും വംശീയാധിക്ഷേപം ഇപ്പോഴും നിലനിൽക്കുന്നു. പുഞ്ചിരിക്കുന്നതിൽ നിന്ന് അതൊന്നും തങ്ങളെ തടയില്ല. വംശീയാധിക്ഷേപത്തിനെതിരെ പോരാട്ടം തുടരും. സന്തോഷമായിരിക്കാനും ബഹുമാനിക്കപ്പെടാനും പൊരുതുകയെന്നത് തങ്ങളുടെ അവകാശമാണെന്നും പെലെ പറഞ്ഞു.

സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ്റെ തലവനായ പെഡ്രോ ബ്രാവോയാണ് വിനീഷ്യസിനെതിരെ വംശീയ അധിക്ഷേപം നടത്തിയത്. സ്പെയിനിലെ ഏറ്റവും കൂടുതൽ റേറ്റിംഗുള്ള ഫുട്ബോൾ ടിവി പരിപാടികളിൽ പെട്ട ‘ചിറിങ്ങീറ്റോ ഷോ’യിൽ വച്ചായിരുന്നു വിവാദ പരാമർശം. വിനീഷ്യസിൻ്റെ ഗോളാഘോഷം കുരങ്ങുകളെപ്പോലെയാണെന്നും അത് നിർത്തണമെന്നും പെഡ്രോ ബ്രാവോ പറഞ്ഞു.

അതേസമയം, ആളുകൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ ഗോളാഘോഷം താൻ തുടരുമെന്ന് വിനീഷ്യസ് പറഞ്ഞു. വിവാദമായതിനു പിന്നാലെ മാപ്പപേക്ഷയുമായി ബ്രാവോ രംഗത്തുവന്നിരുന്നു.