ചട്ടമ്പി സ്വാമികൾ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാൻ നിരന്തരം പ്രയത്നിച്ച നവോത്ഥാന നായകൻ: മുഖ്യമന്ത്രി

0
66

സമൂഹത്തിലെ ദുഷ്പ്രവണതകളെ ശക്തിയുക്തം എതിർത്ത ചട്ടമ്പി സ്വാമികൾ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാൻ നിരന്തരം പ്രയത്നിച്ച നവോത്ഥാന നായകനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വജയൻ. അറിവും വിജ്ഞാനങ്ങളും മേൽജാതിക്കാരുടെ കുത്തകാവകാശമായി നിലനിന്ന ഒരു കാലഘട്ടത്തിൽ അധഃസ്ഥിത വിഭാഗങ്ങളെ വിജ്ഞാനത്തിൻ്റെ വിഹായസ്സിലേക്ക് പിടിച്ചുയർത്താനും പുരാണേതിഹാസങ്ങൾ മാത്രമല്ല, വേദങ്ങളും പഠിക്കാൻ അധഃസ്ഥിതജാതിക്കാർക്ക് അവകാശമുണ്ടാക്കാനും ചട്ടമ്പി സ്വമികൾ അതുല്യ സംഭാവനകൾ നൽകിയെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് അതുല്യ സംഭാവനകൾ നൽകിയ ചട്ടമ്പി സ്വാമികളുടെ 169-ആം ജന്മദിനമാണിന്ന്. ജാതീയതയും ബ്രാഹ്മണ്യ ചിന്തകളും സമൂഹത്തിൽ ചെലുത്തിയ ദുഷ്പ്രവണതകളെ ശക്തിയുക്തം എതിർത്ത ചട്ടമ്പി സ്വാമികൾ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാൻ നിരന്തരം പ്രയത്നിച്ചു. ജാതി മേധാവിത്വത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു.
അറിവും വിജ്ഞാനങ്ങളും മേൽജാതിക്കാരുടെ കുത്തകാവകാശമായി നിലനിന്ന ഒരു കാലഘട്ടത്തിൽ അധഃസ്ഥിത വിഭാഗങ്ങളെ വിജ്ഞാനത്തിൻ്റെ വിഹായസ്സിലേക്ക് പിടിച്ചുയർത്തുകയാണ് ചട്ടമ്പി സ്വാമികൾ ചെയ്തത്. പുരാണേതിഹാസങ്ങൾ മാത്രമല്ല, വേദങ്ങളും പഠിക്കാൻ അധഃസ്ഥിതജാതിക്കാർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളീയ നവോത്ഥാനത്തിന്റെ ആശയലോകത്തെ കൂടുതൽ വിപുലീകരിച്ചും ശക്തമാക്കിയും മുന്നോട്ടു കൊണ്ടുപോവേണ്ട കാലഘട്ടമാണിത്. ചട്ടമ്പി സ്വാമികളുടെ സ്‌മരണകൾ അതിനുള്ള പ്രചോദനമാകട്ടെ. അദ്ദേഹത്തിൻ്റെ സ്‌മൃതിദിനത്തിൽ മഹത്തായ ആ പാരമ്പര്യത്തെ കൂടുതൽ ആർജ്ജവത്തോടെ ചേർത്തു നിർത്തുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.