ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ ഇ.ഡി.

0
74

ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച്‌ ഇ.ഡി. വിവിധ സംസ്ഥാനങ്ങളിലെ അപ്പുകളുടെ ഓഫീസുകളിലും ആപ്പ് ഉടമകളുടെ വീടുകളിലും പരിശോധന വ്യാപിപ്പിക്കാൻ ഇ.ഡി തീരുമാനിച്ചു. ഇന്നലെ കൊൽക്കത്തയിൽ നടന്ന റെയ്ഡിൽ 7 കോടി രൂപയാണ് പിടിച്ചെടുത്തത്.

ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഇ.ഡി പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ആപ്പുകൾ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പയായി സ്വീകരിച്ച നിരവധി പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിപ്പിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നുണ്ട്.

ലോൺ ലഭിക്കാൻ ഫോണിലെ കോൺടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാർ പാൻ നമ്ബറുകളും നൽകേണ്ടി വരുന്നതോടെയാണ് സ്വകാര്യ വിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്. നിരവധി പേർ ഈ ചതിക്കുഴിയിൽ വീഴുകയും ആത്മഹത്യകൾ നടക്കുകയും ചെയ്തതോടെയാണ് പ്രശ്നം ഗുരുതരമായത്. റേസർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബംഗളൂരു ഓഫീസിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തട്ടിപ്പ് സംഘങ്ങളെ കുറിച്ച്‌ സൂചന ലഭിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.