ഏഷ്യ കപ്പിൽ ഇന്ത്യക്ക് വീണ്ടും തോൽവി; ലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

0
43

ഏഷ്യ കപ്പി ടൂർണമെന്റിൽ നിന്നും ഇന്ത്യയുടെ പുറത്താകൽ ഏകദേശം ഉറപ്പിച്ചു. ശ്രീലങ്കയ്ക്കെതിരെയുള്ള സൂപ്പർ ഫോർ മത്സരത്തിൽ രോഹിത് ശർമയ്ക്കും സംഘത്തിനും ആറ് വിക്കറ്റിന്റെ തോൽവി. അവസാന ഓവറുകളിൽ ലങ്കൻ നായകൻ ദാസൺ ഷാനുകയും ഭാനുക രജപക്സെയും ചേർന്ന് നടത്തിയ ഇന്നിങ്സാണ് ഇന്ത്യയുടെ ഫൈനൽ സാധ്യതയ്ക്ക് മങ്ങൾ ഏൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കുകയായിരുന്നു. നായകൻ രോഹിത് ശർമയുടെ ഇന്നിങ്സ് പിൻബലത്തിലാണ് ഇന്ത്യൻ സ്കോർ 170 കടക്കാൻ സാധിച്ചത്. രോഹിത്തിനെയും സൂര്യകുമാർ യാദവിനെയും കൂടാതെ ഇന്ത്യ ടീമിൽ നിന്നും ഭേദപ്പെട്ട പ്രകടനം ഉടലെടുത്തില്ല.

174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഒരു ബോൾ ബാക്കി നിർത്തവെ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടെത്തുകയായിരുന്നു. ഓപ്പണിങ്ങിൽ പാതും നിസ്സങ്കയും കുശാൽ മെൻഡിസും ചേർന്ന് 97 റൺസ് ആദ്യ വിക്കറ്റ് പാർട്ട്ണർഷിപ്പാണ് ഉയർത്തിയത്. ഇരുവരും അർധ സെഞ്ചുറിയെടുത്താണ് പുറത്തായത്.

തുടർന്ന് അതിനിടയിൽ 13 റൺസെടുക്കുന്നതിനിടെ നാല് ലങ്കൻ വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ ഇന്ത്യക്ക് വിജയപ്രതീക്ഷ തിരികെ ലഭിച്ചിരുന്നു. എന്നാൽ അവസാന ഓവറുകളിൽ ദാസൺ ഷാനുകയും ഭാനുക രജപക്സെയും ചേർന്ന് ലങ്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റും ആർ ആശ്വിൻ ഒരു വിക്കറ്റ് വീതം നേടി.
നാളെ നടക്കുന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ അഫ്ഗാൻ ടീം പാക് സംഘത്തെ തോൽപ്പിച്ചാൽ മാത്രമെ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ സാധിക്കൂ. കൂടാതെ സൂപ്പർ 4ലെ അവസാന മത്സരത്തിലും ലങ്ക പാകിസ്ഥാനെ തോൽപ്പിക്കുകയും വേണം. അതോടൊപ്പം അഫ്ഗാനെതിരെ ഇന്ത്യ വൻ മാർജിനിൽ ജയിക്കുകയും വേണം.