ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേയ്ക്ക് വീണ പണമെടുക്കാനിറങ്ങി; സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

0
72

തൃശൂര്‍: ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേയ്ക്ക് വീണ പണമെടുക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. വെസ്റ്റ് ബംഗാള്‍ ഇരോര്‍ ബര്‍ദമാനില്‍ സത്താര്‍ സേക്കിന്റെ മക്കളായ അലമാസ് സേക്ക് (44), അഷ്റഫുള്‍ അലം (33) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ തിരൂരിലായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ബാത്ത് റൂമില്‍ പോയ സമയത്ത് മരണപ്പെട്ടവരുടെ സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം സേക്കിന്റെ അടിവസ്ത്രത്തില്‍ സൂക്ഷിച്ച 13,000 ഓളം രൂപ അറിയാതെ ക്ലോസറ്റില്‍ വീഴുകയായിരുന്നു. ഇതെടുക്കാനായി മരണപ്പെട്ട സഹോദരങ്ങള്‍ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നീക്കി കോണി വെച്ച് ഇറങ്ങി. ഈ സമയം ഒരാള്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഇതുകണ്ട മറ്റേ സഹോദരന്‍ കൈയില്‍ കയറിപ്പിടിക്കുകയും തുടര്‍ന്ന് രണ്ടു പേരും സെപ്റ്റിക് ടാങ്കിലേക്ക് വീഴുകയുമായിരുന്നു.

ആഴത്തിലുള്ള സെപ്റ്റിക് ടാങ്കായതിനാല്‍ ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിയ്യൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. കിഴക്കേ അങ്ങാടിയില്‍ ദേശ സമുദായം കപ്പേളയ്ക്ക് സമീപം ഡെന്നി തിരൂര്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് താമസിക്കുന്നവരാണ്.