അണ്ടർ 17 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പിൽ ബ്രസീൽ, മൊറോക്കോ, യുഎസ്എ ടീമുകൾ

0
31

ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിൽ ആതിഥേയർ കടുത്ത ഗ്രൂപ്പിൽ ഉൾപ്പെട്ടു. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഇന്ത്യയെ കൂടാതെ ഫുട്‌ബോൾ പവർഹൗസായ ബ്രസീൽ, മൊറോക്കോ, യുഎസ്എ എന്നീ ടീമുകളാണുളളത്. ഒക്ടോബർ 11 മുതൽ 30 വരെ മൂന്ന് വേദികളിലായി ടൂർണമെന്റ് നടക്കുക. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്. ഭുവനേശ്വർ, ഗോവ, നവി മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ 11ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

അന്ന് യു.എസ്.എയ്‌ക്കെതിരാണ് കളി. ഒക്ടോബർ 14ന് മൊറോക്കോയ്‌ക്കെതിരെയാണ് രണ്ടാം മത്സരം. ഒക്ടോബർ 17ന് ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ കരുത്തരായ ബ്രസീലിനെ നേരിടും. ലോകകപ്പിന്റെ 2020 പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നുവെങ്കിലും കൊറോണ് കാരണം ടൂർണമെന്റ് റദ്ദാക്കി. 2018ൽ ഫൈനലിൽ മെക്സിക്കോയെ തോൽപ്പിച്ച സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്മാർ. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമാണ് ഉത്തര കൊറിയ.

അവർ 2008ലും 2016ലും ട്രോഫി നേടിയപ്പോൾ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നിവർ ഓരോ തവണയും കിരീടം നേടിയിട്ടുണ്ട്. മോളി ക്മിത ഔദ്യോഗിക നറുക്കെടുപ്പ് നടത്തി. മുൻ യുഎസ് വനിതാ ദേശീയ ടീം താരവും ഫിഫ വനിതാ ലോകകപ്പ് ജേതാവുമായ ഹീതർ ഒറെയ്ലി, ന്യൂസിലൻഡ് ദേശീയ ടീമിന്റെ മുൻ പരിശീലകൻ റിക്കി ഹെർബർട്ട്, ഫിഫ ഡയറക്ടർ ജെയ്ം യാർസ, ഫിഫ ചീഫ് വനിതാ ഫുട്‌ബോൾ ഓഫീസർ സരായ് ബരെമാൻ എന്നിവരും പങ്കെടുത്തു.