ഒരൊറ്റ വീഡിയോ കോളിൽ നഗ്‌നനായി, മുംബൈയിലെ ബിസിനസുകാരന് നഷ്ടമായത് രണ്ട് ലക്ഷത്തിലേറെ രൂപ

0
28

മുംബൈ: ഒരൊറ്റ വീഡിയോ കോളാണ് മുംബൈയിലെ ആ ബിസിനസുകാരന്റെ ജീവിതം മാറ്റിമറിച്ചത്. കഴിഞ്ഞ ദിവസം പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, രണ്ട് ലക്ഷത്തിലേറെ രൂപയാണ് ആ വീഡിയോ കോളിന്റെ പേരില്‍ അയാള്‍ക്ക് നഷ്ടമായത്. വീണ്ടും പണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്, ഒടുവില്‍ അയാള്‍ പൊലീസിനെ സമീപിച്ചത് തന്നെ. മുംബൈയിലെ പ്രമുഖമായ ഒരു ഭവനവായ്പാ കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവിനാണ് ഈ അനുഭവമുണ്ടായത്. പടിഞ്ഞാറന്‍ ബാന്ദ്രയില്‍ താമസിക്കുന്ന ഇയാള്‍ക്ക് 57 വയസ്സുണ്ട്. ഡൽഹി പൊലീസ് സൈബര്‍ സെല്ലില്‍നിന്നാണ് എന്ന് പറഞ്ഞ് വിളിച്ച ഒരപരിചിതനാണ്, ഇയാളില്‍നിന്നും പണം തട്ടിയത്. അതിനു കാരണമായതാവട്ടെ, ഒരു വീഡിയോ കോളും. ജൂണ്‍ പതിനൊന്നിനാണ് തന്റെ ജീവിതത്തെ പിടിച്ചു കുലുക്കിയ ആ സംഭവമുണ്ടായതെന്ന് ഇയാള്‍ മുംബൈ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അന്നാണ് അയാള്‍ക്ക് ഒരു വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചത്. വീഡിയോ സെക്‌സില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു മെസേജ്. അതെ എന്ന് അയാള്‍ മറുപടി നല്‍കി. തൊട്ടുപിന്നാലെ ഒരു വീഡിയോ കോള്‍ വന്നു. ഒരു സ്ത്രീയായിരുന്നു അപ്പുറം. അവര്‍ നഗ്‌നയായിരുന്നു. എന്നാല്‍, മുഖം കാണിച്ചിരുന്നില്ല. അവര്‍ അയാളോട് ബാത്‌റൂമിലേക്ക് വന്ന് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. അയാള്‍ വസ്ത്രങ്ങള്‍ അഴിച്ച് സംസാരിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ കട്ടായി. അതിനു പിന്നാലെ ഒരു സ്ത്രീ അയാളെ വിളിച്ചു. അയാളുടെ നഗ്‌ന വീഡിയോ തങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ അത് സഹോദരിക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. 81,000 രൂപയായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ദില്ലി സൈബര്‍ ക്രൈം സെല്ലില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു കോള്‍ വന്നു. വിക്രം റാഥോഡ് എന്നു പേര് പറഞ്ഞ ഒരു പുരുഷനായിരുന്നു വിളിച്ചത്. കേസില്‍ കുടുക്കുമെന്നും വീഡിയോ വൈറലാവുമെന്നും അയാള്‍ ഭീഷണി മുഴക്കി. രണ്‍വീര്‍ ഗുപ്ത എന്നയാളെ സമീപിച്ച് 51,500 രൂപ കൈമാറണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, പരാതിക്കാരന്‍ ഇവര്‍ പറഞ്ഞ തുക ഗുപ്ത എന്നു പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കൈമാറി. എന്നാല്‍ വീണ്ടും ഒരു 51,500 രൂപ കൂടി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെടാതിരിക്കാന്‍ മറ്റൊരു ഒരു ലക്ഷം രൂപ കൂടി അവര്‍ ആവശ്യപ്പെടുകയും താന്‍ നല്‍കുകയും ചെയ്തതായി ബാന്ദ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറയുന്നു. തട്ടിപ്പു സംഘം അതിനു ശേഷവും നിരന്തരം പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ തങ്ങളെ സമീപിച്ചതെന്ന് ബാന്ദ്ര പൊലീസ് പറഞ്ഞു.