കെ.കെയുടെ മരണത്തിൽ സംഘാടകർക്കെതിരെ ആരോപണങ്ങൾ; മൃതദേഹം ഇന്ന് മുംബൈയിൽ സംസ്കരിക്കും

0
66

മുംബൈ: ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെയുടെ മൃതദേഹം ഇന്ന് മുംബൈയിൽ സംസ്കരിക്കും. രാവിലെ 9 മണിക്ക് ശേഷം മുംബൈ മുക്തിദാൻ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. അതേസമയം, കെ.കെയുടെ മരണത്തിൽ സംഘാടകർക്കെതിരെ ആരോപണങ്ങൾ ഉയരുകയാണ്. കൊൽക്കത്തയിലെ നസ്റുൾ മഞ്ച ഓഡിറ്റോറിയത്തിലായിരുന്നു സം​ഗീത പരിപാടി നടന്നത്. ആദ്യ ദിവസത്തെ പരിപാടികൾ വലിയ പ്രശ്നമില്ലാതെ നടന്നിരുന്നു. രണ്ടാം ദിവസത്തെ പരിപാടിക്കിടെയാണ് കെ.കെയ്ക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. പരിപാടിക്കിടെ സംഘാടകരോട് വിവിധ പ്രശ്നങ്ങൾ കെകെ പറയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ആഡിറ്റോറിയത്തിൽ 2400 പേർക്ക് മാത്രമേ ഇരിക്കാനുള്ള സൗകര്യമുള്ളൂ. എന്നാൽ 7000ൽ അധികം ആളുകൾ തിങ്ങി നിറഞ്ഞ നിലയിലായിരുന്നു ആഡിറ്റോറിയം. കലാകാരന്മാർ ഉണ്ടായിരുന്ന സ്റ്റേജിൽ ഉൾപ്പടെ സംഘാടകരുടെ ഭാ​ഗത്തുള്ള നൂറോളം പേർ തിങ്ങിനിറഞ്ഞിരുന്നു. ഇവിടെ കടുത്ത ചൂടാണ് ആ സമയം അനുഭവപ്പെട്ടിരുന്നത്. എസി പ്രവർത്തിക്കാത്ത സാഹചര്യവുമുണ്ടായി. ഇടയ്ക്ക് വെച്ച് കറണ്ടും പോയി.

സൗകര്യക്കുറവ് മൂലം പരിപാടി ചുരുക്കാമെന്ന് പല തവണ കെ.കെ തന്നെ പറഞ്ഞിരുന്നു. അസ്വസ്ഥതകൾ തീവ്രമായതോടെ ഒരു പാട്ടുകൂടി പാടി അദ്ദേഹം പരിപാടി അവസാനിപ്പിക്കുകയായിരുന്നു. ശേഷം ​ഗ്രീൻ റൂമിലെത്തുമ്പോൾ അവിടെ എ.സി പ്രവർത്തിച്ചിരുന്നില്ല. കൂടാതെ ജനങ്ങളുടെ തിക്കും തിരക്കും ഒഴിവാക്കാനായി ഫയർ എസ്റ്റിങ്യൂഷർ ഉപയോ​ഗിച്ചെന്നും അങ്ങനെ കാർബൺ ഡൈ ഓക്സൈഡ് വാതകം ശ്വസിക്കാനിടയായെന്നും ആരോപണമുണ്ട്. സംഭവം നടന്നത് 9.15ന് ആണെങ്കിലും ആശുപത്രിയിലെത്തിച്ചത് 10.30നാണ്. രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്.

അദ്ദേഹത്തെ സിഎംആ‌ർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് കെ കെയുടെ മൃതദേഹത്തിന് സമീപത്തേക്ക് നടക്കുന്ന ഭാര്യ ജ്യോതികൃഷ്ണയുടെ ദൃശ്യങ്ങൾ കാണികളിലും തീരാവേദനയായി. രാജ്യം കണ്ട ഏക്കാലത്തെയും മികച്ച ഗായകന് ഔദ്യോഗിക ബഹുമതികളോടെയാണ് കൊല്‍ക്കത്ത വിട നല്‍കിയത്. കെ കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് ബംഗാൾ സർക്കാരിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.