വെണ്ണല വിദ്വേഷ പ്രസംഗ കേസ്: പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
57

തിരുവനന്തപുരം: വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് തിരിച്ചടി. പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷന്‍സ് കോടതി പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഈ അപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാം.

മതത്തിനുള്ളില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ താന്‍ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. എന്നാല്‍ പ്രസംഗം വിശദമായി പരിശോധിച്ച കോടതി ഈ വാദം തള്ളുകയായിരുന്നു. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന് ചില രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും അത് നടപ്പാക്കാനായാണ് കേസെടുത്തതെന്നുമായിരുന്നു പി സി ജോര്‍ജിന്റെ മറ്റൊരു വാദം.

പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ച് കോടതിയെ വരെ പി സി ജോര്‍ജ് വെല്ലുവിളിക്കുകയാണ്. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി നാവ് വിഡിയോകളും പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കിയിരുന്നു.