കൊടും ചൂട്; ഈ വര്‍ഷം മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്‍

0
52

തീവ്ര ഉഷ്ണതരംഗം (Heat Wave ) മൂലം ഈ വര്‍ഷം മഹാരാഷ്ട്രയില്‍ ( maharashtra )മരിച്ചത് 25 പേര്‍. ആരോഗ്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 374ലധികം പേര്‍ക്ക് ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. ആറ് പേര്‍ മറാത്ത്വാഡയിലും നാല് പേര്‍ വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവിലും മരിച്ചു. വിദര്‍ഭയിലെ നാഗ്പൂരില്‍ 11 പേരും അകോലയില്‍ മൂന്ന് പേരും അമരാവതിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറാത്ത്വാഡയിലെ ജല്‍നയില്‍ രണ്ടും ഔറംഗബാദ്, ഹിംഗോലി, ഒസ്മാനാബാദ്, പര്‍ഭാനി എന്നിവിടങ്ങളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിലും 40-46 ഡിഗ്രിയില്‍ കൂടുതലാണ് ചൂട്. നാഗ്പൂര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.295 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഹീറ്റ് സ്ട്രോക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.