നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഭരണത്തിലിരുന്ന ഏക സംസ്ഥാനമായ പഞ്ചാബും കൈവിട്ട് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ തോൽവി ഏതാണ്ട് ഉറപ്പിച്ചതോടെ രാജിക്കൊരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി.
ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയിൽ എത്തിയിരിക്കുകയാണ് ചന്നി. ഗവർണറെ കണ്ട ശേഷം അൽപസമയത്തിനകം തന്നെ രാജിക്കത്ത് സമർപ്പിക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചംകൗർ സാഹിബ് മണ്ഡലത്തിൽ ഏറെ പിന്നിലാണ് നിലവിൽ ചന്നി. ഇവിടെ ആം ആദ്മിയുടെ സ്ഥാനാർത്ഥി ചരൺജിത് സിംഗ് ആണ് ലീഡ് ചെയ്യുന്നത്.
പഞ്ചാബിലെ 117 നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 89 സീറ്റുകളിൽ നിലവിൽ ലീഡ് ചെയ്യുകയാണ് ആം ആദ്മി പാർട്ടി. 59 സീറ്റാണ് സർക്കാർ ഉണ്ടാക്കാൻ വേണ്ട ഭൂരിപക്ഷം. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ പഞ്ചാബ് തൂത്തുവാരിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ആം ആദ്മി ഉയരുമ്പോൾ ഏറ്റവും ശക്തരായ ചിലരുടെ സിംഹാസനങ്ങൾ കുലുങ്ങുമെന്നാണ് രാഘവ് ചദ്ദ പ്രതികരിച്ചിരിക്കുന്നത്. ‘ഇന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ്. ആം ആദ്മി പാർട്ടി ഒരു സംസ്ഥാനം കൂടി ജയിച്ചതുകൊണ്ടു മാത്രമല്ല അത്. മറിച്ച് ഒരു ദേശീയ ശക്തിയായി എ.എ.പി മാറിയതുകൊണ്ട് കൂടിയാണ്. കോൺഗ്രസിന് ബദലായി ആം ആദ്മി മാറിയിരിക്കുകയാണ്. പഞ്ചാബ് കെജ്രിവാളിന്റെ മാതൃകാഭരണം സ്വീകരിച്ചുകഴിഞ്ഞെന്നും രാഘവ് ചദ്ദ പറഞ്ഞു.
പഞ്ചാബിൽ അതിദയനീയ അവസ്ഥയിലാണ് നിലവിൽ കോൺഗ്രസ്. വെറും 12 സീറ്റിൽ മാത്രമാണ് പാർട്ടി നിലവിൽ ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റിൽ ബി.ജെ.പിയും ശിരോമണി അകാലി ദൾ 8 സീറ്റിലും ലീഡ് ചെയ്യുകയാണ്. നിലവിൽ ആം ആദ്മി ആസ്ഥാനങ്ങളിൽ വിജയാഘോഷവും തുടങ്ങിയിരിക്കുകയാണ്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗ്വന്ത് മനിന്റെ വസതിക്ക് മുമ്പിൽ അണികൾ ആഘോഷ പ്രകടനം നടത്തുകയാണ്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ ആം ആദ്മി പാർട്ടി കൃത്യമായ ലീഡ് നിലനിർത്തിപ്പോന്നിരുന്നു. എന്നാൽ തുടക്കം മുതലേ കോൺഗ്രസിന് കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്.