സുമിയിൽ കനത്ത ബോംബിങ്ങ്; ബങ്കറിൽ കുടുങ്ങി മലയാളികളടക്കം 600 വിദ്യാർഥികൾ

0
115

ഉക്രൈനിൽ റഷ്യ നടത്തുന്ന അതിശക്തമായ ബോംബിങ്ങിൽ കുടുങ്ങി മലയാളികൾ അടക്കം അറുനൂറിലേറെ വിദ്യാർഥികൾ. ബങ്കറുകളില്‍ ഭയന്ന് വിറങ്ങലിച്ചാണ് മലയാളികൾ അടക്കമുള്ള വിദ്യാർഥികൾ കഴിയുന്നത്. സുമിയില്‍ വൻസ്‌ഫോടനങ്ങളാണ് നടക്കുന്നതെന്നും ബങ്കറുകളില്‍ നിന്ന് ഒരുതരത്തിലും പുറത്തുകടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് വിദ്യാർഥികൾ പറയുന്നു.

വെള്ളമോ, വൈദ്യുതി സംവിധാനമോ കുടുങ്ങിക്കിടക്കുന്ന ബങ്കറുകളില്‍ ഇല്ലെന്നും കൊടുംതണുപ്പില്‍ ആരോഗ്യസ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും വീഡിയോയിലൂടെ വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. സുമിയിലെ സാഹചര്യം കൂടുതൽ വഷളാകുന്ന സ്ഥിതിയാണ്. എങ്ങനെയെങ്കിലും തങ്ങളെ ഇവിടെനിന്നും രക്ഷിക്കണമെന്നാണ് വിദ്യാർഥികൾ കേണപേക്ഷിക്കുന്നത്.

അറന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് റഷ്യയിലെ വടക്ക് കിഴക്കന്‍ നഗരമായ സുമിയില്‍ കുടുങ്ങിക്കിടക്കുന്നത്. എംബസിക്ക് ഇതുവരെ ഒരു വിദ്യാര്‍ത്ഥിയെ പോലും സുമിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. സുമിയിലെ ആക്രമണം റഷ്യ കടുപ്പിക്കുകയാണെന്നും വെള്ളവും വൈദ്യുതിയുമില്ലാതെ സുമി ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സുമി ഒബ്ലാസ്റ്റ് ഗവര്‍ണര്‍ ദിമിത്രൊ ഹയ്‌വെയ്‌സ്‌ക്കി ട്വീറ്റ് ചെയ്തു.

സുമിയിലെ നിരവധി കെട്ടിടങ്ങളാണ് റഷ്യന്‍ സേന ഷെല്ലിംഗിലൂടെയും സ്ഫോടനങ്ങളിലൂടെയും കഴിഞ്ഞ ദിവസം തകര്‍ത്തത്.