കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി തുക വാങ്ങി, സ്വകാര്യാശുപത്രിക്ക് പത്ത് മടങ്ങ് തുക പിഴ

0
61

കോവിഡ് സെല്ലിൽ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫർ ചെയ്ത കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി 1,42,708 രൂപ ഈടാക്കിയ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്ത് മടങ്ങ് തുക പിഴ ഈടാക്കാൻ തീരുമാനിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമ നടപടി സ്വീകരിക്കാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം അറിയിക്കാൻ സ്വകാര്യാശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കളക്ടറേറ്റിൽ നിന്നും റഫർ ചെയ്യുന്ന രോഗിയിൽ നിന്നും എംപാനൽഡ് ആശുപത്രികൾ ചികിത്സാചെലവ് ഈടാക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ ആറ് ദിവസത്തെ ചികിത്സക്ക് പോത്തൻകോട് ശുശ്രുത ആശുപത്രി 1,42 708 രൂപ ഈടാക്കി.

വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ബി എച്ച് ആനന്ദിന്റെ പിതാവ് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതൽ ആറ് ദിവസം ചികിത്സിച്ചത്. ആനന്ദാണ് കമ്മീഷനിൽ പരാതി നൽകിയത്. 1,42 708 രൂപയിൽ 58695 രൂപ ഇൻഷുറൻസിൽ നിന്നും ഈടാക്കി. 84013 രൂപ രോഗിയിൽ നിന്നും ഈടാക്കി.

ആശുപത്രിയെ എംപാനൽ ചെയ്യാൻ മെയ് 14 നാണ് തങ്ങൾ അപേക്ഷ നൽകിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനൽ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എംപാനൽ ചെയ്ത് കിട്ടുന്നതിന് മുമ്പ് സർക്കാർ നിർദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സൗജന്യം നൽകാനാവില്ലെന്നാണ് ആശുപത്രി നിലപാടെടുത്തത്. പി പി ഇ കിറ്റിന് 20 675 രൂപയും എൻ 95 മാസ്ക്കിന് 1950 രൂപയും ഈടാക്കിയിരുന്നു. ഇത് സർക്കാർ ഉത്തരവിൻ്റെ ലംഘനമാണെന്ന് ഡി എം ഒ അറിയിച്ചു.