റഷ്യ- ഉക്രൈൻ സംഘര്‍ഷം ഇന്ത്യയെ തളർത്തും, വില കുതിക്കും, സാധാരണക്കാരുടെ നട്ടെല്ലൊടിയും

0
70

റഷ്യ- ഉക്രൈൻ സംഘര്‍ഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പ്രധാന വെല്ലുവിളി. ഇന്ധനവിലയിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്‌ടിക്കും. പ്രത്യേകിച്ചും ചരക്ക് ഗതാഗതത്തിന്റെ ചെലവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ അവശ്യവസ്‌തുക്കളുടെ വിലയും ആനുപാതികമായി ഉയരും.

ഇത് പണപ്പെരുപ്പത്തിന് കാരണമാകും. പണപ്പെരുപ്പം ഉണ്ടായാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയർത്തിയേക്കുമെന്ന് “ഫിനാൻഷ്യൽ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പെട്രോള്‍, ഡീസല്‍ വിലകളെ മാത്രമല്ല, എല്‍പിജിയിലും മണ്ണെണ്ണയിലും വരെ വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം.

ഇത് സാധാരണക്കാരുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാകും. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടു. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി രാജ്യത്ത് അടുത്തിടെയൊന്നും ഇന്ധനവില കൂട്ടിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ദ്ധനവ് വലിയൊരു തിരിച്ചടിയാകും.

മറ്റൊന്ന് ഗോതമ്പിന്റെ വില വര്‍ദ്ധനവാണ്. ലോകത്ത് ഏറ്റവുമധികം ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രെയിനും തൊട്ടു പിന്നിലുണ്ട്. ഇതാകട്ടെ ലോകരാജ്യങ്ങളിലെ ഭക്ഷ്യമേഖലയെ കാര്യമായി ബാധിക്കും. ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ പട്ടിണിയിലേക്ക് വീഴാം. ലോകത്ത് അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട് എന്നിവയുടെ പ്രധാന ഉത്പാദകരും റഷ്യയാണ്. അതുകൊണ്ട് ലോഹവില കുതിച്ചുയരുമെന്നതും ഉറപ്പാണ്. ഇത് വ്യാവസായികമേഖലയ്‌ക്കും വാഹനമേഖലയ്‌ക്കും വന്‍ തിരിച്ചടി സൃഷ്ടിക്കും.