കേരളത്തിന്റെ ആകെ മൊത്തം അപ്പനാവാന്‍ ഒരു കാരശേരിയും വരേണ്ട: ആഞ്ഞടിച്ച് പി വി അന്‍വര്‍ എംഎൽഎ

0
74

കെ റെയില്‍ വിഷയത്തില്‍ സിപിഐ എമ്മിനെതിരെയും നേതാക്കൾക്കെതിരെയും വ്യാജപ്രചാരണം തുടരുന്ന എം എൻ കാരശേരിക്ക് ചുട്ട മറുപടിയുമായി പി വി അൻവർ എംഎൽഎ. നിലപാട് എന്ന പേരിൽ കടുത്ത വികസന വിരോധം പ്രചരിപ്പിക്കുന്ന കാരശേരി വെള്ളിയാഴ്ച ചില ഓൺലൈൻ മാധ്യമങ്ങൾ വഴി വീണ്ടും സിപിഐ എം പ്രവർത്തകരെ ആക്രമിച്ചതോടെയാണ് പി വി അൻവർ എംഎൽഎ മറുപടിയുമായി രംഗത്തുവന്നത്.

‘വീണ്ടും അധികാരത്തിലെത്തിയാല്‍ പിണറായി വിജയനൊക്കെ അഹങ്കാരം കൂടും’ എന്ന താങ്കളുടെ ഉപദേശം എടുത്ത് ചവുറ്റുകുട്ടയില്‍ എറിഞ്ഞ നാടാണിതെന്ന് ഓർക്കണമെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. മലയാളികള്‍ക്ക് അറിയാം ശരിയും തെറ്റും. അതിനിപ്പോള്‍ ആരുടെയും അറ്റസ്റ്റേഷനൊന്നും വേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. കാരശേരി ആഹ്വാനം ചെയ്തിട്ടല്ല ജനങ്ങള്‍ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിച്ചത്. കേരളത്തിന്റെ ’ആകെ മൊത്തം അപ്പനാവാന്‍’ ഒരു കാരശേരിയും വരേണ്ട.

സില്‍വര്‍ ലൈന്‍ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ മറുപടികളുണ്ട്. അത് അച്ചടിച്ച് തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. 36 പേജുള്ള അമ്പത് ലക്ഷം ബുക് ലെറ്റുകള്‍! അത് ജനങ്ങള്‍ വിലയിരുത്തട്ടേ. അവര്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ‘താങ്കള്‍ ഉദ്ദേശിച്ചത് താങ്കള്‍ക്ക് കഴിയാത്ത തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചു’ എന്ന വിലാപത്തിലുണ്ട് എല്ലാം. അതാണ് ഈ വികസനത്തിന്റെയും അടിസ്ഥാന തത്വം. എന്തായിരിക്കണം.? എങ്ങനെയായിരിക്കണം.? നാളെയെന്ന് തീരുമാനിക്കേണ്ടത് വളര്‍ന്ന് വരുന്ന പുതിയ തലമുറയാണ്.

അല്ലാതെ റിട്ടയര്‍മെന്റ് ലൈഫ്, ഇത്തിരി കുത്തിതിരിപ്പുമായി ജീവിച്ച് തീര്‍ക്കുന്ന കുറച്ച് മാഷന്മാരും കെല്‍ട്രോണ്‍ ശാസ്ത്രജ്ഞന്മാരുമല്ല നാളെയെ നിര്‍ണയിക്കേണ്ടത്. എല്ലാവര്‍ക്കും കാരശേരിയുടെ മക്കളെ പോലെ ബ്രിട്ടനില്‍ പോയി ജീവിക്കാന്‍ പറ്റില്ലല്ലോ, ആശാന്‍ വീണാലതുമൊരടവ് എന്നും ഒരു ചൊല്ലുണ്ട്,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂർണരൂപം.