സ്റ്റുഡന്റ്‌സ് പൊലീസില്‍ മതപരമായ വസ്ത്രധാരണം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

0
105

കേരള സ്റ്റുഡന്റ്‌സ് പൊലീസില്‍ മതപരമായ വസ്ത്രധാരണം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. എസ്പിസിയില്‍ ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇത്തരം നടപടികള്‍ സേനയിലെ മതേതരത്വ നിലപാടിന് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.

കേരള പോലീസിന് കീഴിലുള്ള സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ആണ് വേഷമെന്നും, ഇതിൽ മതപരമായ ഒരു ചിന്ഹങ്ങളും ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നും സർക്കാർ വ്യക്‌തമാക്കി.

കേരളാ പോലീസിൽ മതഭേദമന്യേ എല്ലാ ഉദ്യോഗസ്‌ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിന്ഹങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റും പിന്തുടരുന്നത്. എൻസിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയിൽ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിന്ഹങ്ങൾ അനുവദിക്കാറില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

കുറ്റ്യാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്റ്റുഡന്റ് പൊലീസ് യൂണീഫോമായി ഹിജാബും ഫുൾക്കൈ വസ്ത്രവും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാല്‍ ഹർജി തള്ളിയ ജസ്റ്റിസ്‌ വി വി കുഞ്ഞികൃഷ്‌ണൻ സർക്കാരിനെ സമീപിക്കാൻ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. ഇതിലാണ് ഇപ്പോള്‍ സർക്കാർ നിലപാട് വ്യക്തമാക്കിയത്.