റേഷൻ: കേന്ദ്രത്തിന്റെ അടി കേരളത്തിന്റെ തലോടൽ

0
32

മഹാമാരിക്കാലത്ത്‌ രാജ്യത്ത്‌ പട്ടിണി വർധിച്ചിരിക്കെ കേന്ദ്രം ഭക്ഷ്യസബ്‌സിഡി ചെലവ്‌ 30 ശതമാനം വെട്ടിക്കുറയ്‌ക്കുന്നു. അതെ സമയം കേരളം റേഷൻ കാർഡുടമകൾക്കുള്ള ആനുകൂല്യങ്ങൾ ഗണ്യമായി വർധിപ്പിച്ചു.
വെള്ള റേഷൻകാർഡുകാർക്ക്‌ ഈ മാസംമുതൽ 10 കിലോവീതം അരി നൽകും. ഏഴു കിലോ അരി 10.9 രൂപ നിരക്കിലും മൂന്ന്‌ കിലോ അരി 15 രൂപ നിരക്കിലുമാണ്‌ കേരളത്തിൽ ലഭ്യമാക്കുക. നിലവിൽ വെള്ള കാർഡുകാർക്ക്‌ അഞ്ചു കിലോയാണ്‌ നൽകുന്നത്‌. നീല കാർഡുകാർക്ക്‌ ഈ മാസം മൂന്നു കിലോ അരി 15 രൂപ നിരക്കിൽ അധികം ലഭിക്കും.

അനാഥാലയങ്ങളിലെ അന്തേവാസികൾക്ക്‌ അഞ്ചു കിലോവീതം അരി നൽകും. ഇതിൽ രണ്ടു കിലോ അരി 10.9 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപ നിരക്കിലുമാണ്‌ നൽകുക. പൊതുവിപണിയിൽ 30 രൂപയ്‌ക്കു മുകളിൽ വിലയുള്ള അരിയാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ കാർഡ്‌ ഉടമകൾക്ക്‌ നൽകുന്നത്‌. ഇത്‌ പൊതുവിപണിയിലെ അരിവില കുറയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

എഫ്‌സിഐയിൽനിന്ന്‌ റേഷൻകടകളിൽ എത്തിക്കുന്ന പച്ചരി, പുഴുക്കലരി അനുപാതം തുല്യമാക്കി. നിലവിൽ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയുമാണ്‌ എത്തിക്കുന്നത്‌. പ്രഭാത –- രാത്രി ഭക്ഷണങ്ങൾക്ക്‌ പച്ചരി ആവശ്യമാണ്‌. അതിനാൽ 50ഃ50 അനുപാതത്തിൽ പച്ചരിയും പുഴുക്കലരിയും നൽകും. നിലവിൽ എഫ്‌സിഐയിൽനിന്ന്‌ കൂടുതലായി ലഭിക്കുന്ന സോണാ മസൂരി അരിക്കു പകരം ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ, ബോണ്ടാലൂ ഇനം വിതരണം ചെയ്യും. എഫ്‌സിഐയിൽനിന്ന്‌ അരി എടുക്കുംമുമ്പ്‌ സംയുക്ത പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കും. ക്രിസ്‌മസിന്റെ ഭാഗമായി അധികമനുവദിച്ച അര ലിറ്റർ മണ്ണെണ്ണ മാർച്ച്‌ 31 വരെ വാങ്ങാമെന്നും മന്ത്രി പറഞ്ഞു.
ഇതിനു നേര്വിപരീതമാണ് കേന്ദ്രത്തിന്റെ നടപടി. നടപ്പ്‌ സാമ്പത്തികവർഷം കേന്ദ്രം ഭക്ഷ്യസബ്‌സിഡി ചെലവ്‌ 2020–-21നെ അപേക്ഷിച്ച്‌ 30 ശതമാനം വെട്ടിക്കുറയ്‌ക്കും. 2020–-21ൽ 5.29 ലക്ഷം കോടി രൂപയാണ്‌ ഭക്ഷ്യസബ്‌സിഡിയിനത്തിൽ വിനിയോഗിച്ചതെങ്കിൽ ഇക്കൊല്ലം ഇത്‌ 3.72 ലക്ഷം കോടി രൂപയായി കുറയും. എഫ്‌സിഐ സംഭരിച്ച അരി–- ഗോതമ്പ്‌ ശേഖരത്തിൽനിന്ന്‌ 71.4 ലക്ഷം ടൺ പൊതുവിപണിയിൽ വിറ്റഴിക്കും. തൊട്ടു മുൻവർഷം പൊതുവിപണിയിൽ വിറ്റതിന്റെ മൂന്നിരട്ടിയോളമാണ് ഇത്‌
ഉദാരവൽക്കൃതനയങ്ങളുടെ ഭാഗമായാണ്‌ എഫ്‌സിഐ സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയിൽ വിൽക്കുന്നതെന്ന്‌ എഫ്‌സിഐ ചെയർമാൻ അതീഷ്‌ ചന്ദ്ര പറഞ്ഞു. കഴിഞ്ഞവർഷം ഭക്ഷ്യസബ്‌സിഡിയിനത്തിൽ ചെലവിട്ടതിന്റെ ഏറിയപങ്കും ദേശീയ സമ്പാദ്യപദ്ധതികളിൽനിന്ന്‌ എഫ്‌സിഐ എടുത്ത വായ്‌പകളുടെ കുടിശ്ശിക തീർക്കാനായിരുന്നു.


ഭക്ഷ്യസബ്‌സിഡി ചെലവ്‌ കേന്ദ്രം വെട്ടിക്കുറയ്‌ക്കുന്നത്‌ കുറ്റകരമായ നടപടിയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനങ്ങൾക്ക്‌ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നുവെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌. ആറു കോടി ടൺ ഭക്ഷ്യധാന്യം കേന്ദ്ര ഗോഡൗണുകളിൽ കെട്ടിക്കിടന്ന്‌ നശിക്കുകയാണ്‌. ജനങ്ങൾക്ക്‌ വിശപ്പകറ്റാൻ ആവശ്യമായ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്ന്‌ യെച്ചൂരി ആവശ്യപ്പെട്ടു.