മതപരിവര്‍ത്തനം ആരോപിച്ച് കർണാടകത്തിൽ ദളിത് കുടുംബത്തെ സംഘ്പരിവാറുകാർ ആക്രമിച്ചു

0
30

മതപരിവര്‍ത്തനം ആരോപിച്ച് കർണാടകത്തിൽ ദളിത് കുടുംബത്തെ സംഘ്പരിവാറുകാർ ആക്രമിച്ചു, ബെലഗാവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ 27 ന് രാത്രിയായിരുന്നു സംഭവം.

പാസ്റ്റര്‍ അക്ഷയ് കുമാര്‍ കരഗന്‍വിയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. പ്രദേശവാസികൾക്കൊപ്പം പ്രാർത്ഥന നടത്തുമ്പോഴായിരുന്നു ആക്രമണം. ആളുകളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘം എത്തിയത്.

അക്രമി സംഘം പാസ്റ്ററുടെ ഭാര്യയുടെ ദേഹത്ത് തിളച്ച കറി ഒഴിച്ചു. വേശ്യയെന്ന് വിളിച്ചു ആക്ഷേപിച്ചുവെന്നും അവര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി. പ്രാർത്ഥന തുടർന്നാൽ ചുട്ടുകളയുമെന്നും ഭീഷണി മുഴക്കി.
സംഭവത്തിൽ ഏഴ് പേര്‍ക്കെതിരെ പട്ടികജാതി-വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരം കേസെടുത്തു.

 

ശിവാനന്ദ് ഗോതൂര്‍, രമേഷ് ദണ്ഡപൂര്‍, പരസപ്പ ബാബു, ഫക്കീരപ്പ ബാഗേവാഡി, കൃഷ്ണ കനിത്കര്‍, ചേതന്‍ ഗദാദി, മഹന്തേഷ് ഹത്തരാകി എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ കുടുംബം മുദലഗി ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.