വിരിവെക്കാൻ സൗകര്യം; ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടുന്നു

0
100

ശബരിമല സന്നിധാനത്ത് വിരിവെക്കാൻ അവസരം ഒരുങ്ങിയതോടെ തീർഥാടകരുടെ എണ്ണം വർധിച്ചു. വരും ദിവസങ്ങളിൽ നേരിട്ടുളള നെയ്യഭിഷേകത്തിന് കൂടി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ് അധികൃതർ. ദീപാരാധന തൊഴുത് ഹരിവരാസനം കേട്ട് പുലർച്ചെ നെയ്യഭിഷേകം നടത്തി തീർഥാടകർ മലയിറങ്ങുകയായിരുന്നു മുൻവർഷങ്ങളിലെ പതിവ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പലതും ഇപ്പോഴും തുടരുകയാണ്. തീർഥാടകർക്ക് സന്നിധാനത്ത് തങ്ങാൻ നിയന്ത്രണം വന്നതോടെ എണ്ണവും കുറഞ്ഞിരുന്നു. രണ്ട് വർഷത്തിന് ശേഷം കഴിഞ്ഞ ആഴ്‌ച മുതലാണ് വിരിവെക്കാൻ അവസരം കിട്ടിയത്. ഇതോടെയാണ് ഭക്‌തരുടെ എണ്ണത്തിൽ പ്രകടമായ മാറ്റമുണ്ടായത്.

ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ എത്തുന്ന അയ്യപ്പ ഭക്‌തരുടെ പ്രധാന ആവശ്യം നെയ്യഭിഷേകം പഴയപടി വേണമെന്നാണ്. തുറസായ സ്‌ഥലങ്ങളിൽ വിരിവെക്കുന്നതിനുള്ള നിയന്ത്രണം ഇപ്പൊഴും തുടരുകയാണ്. അതേസമയം, പരമ്പരാഗത കരിമല പാത തുറക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് വീണ്ടും സർക്കാരിനെ സമീപിക്കും.