“മോൻസന്റെ ബന്ധങ്ങളെ ലാഘവത്തോടെ കാണാനാകില്ല”: ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി

0
39

പുരാവസ്‌തുക്കളുടെ മറവിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോൻസന്റെ കള്ളപ്പണ ഇടപാടുകൾ ഇഡി അന്വേഷിക്കുമ്പോൾ മറ്റുകാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

‘ഐജി അടക്കമുള്ള ഉദ്യോഗസ്‌ഥർക്കെതിരേ ആരോപണമുള്ള കേസാണിത്. മോൻസന്റെ ബന്ധങ്ങളെ ലാഘവത്തോടെ കാണാനാകില്ല. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഇടപാടുകളൊക്കെ അന്വേഷിക്കണം’ കോടതി വ്യക്‌തമാക്കി. മോൻസനുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌ത ഐജി ലക്ഷ്‌മണയെ കേസിൽ പ്രതിയാക്കിയോയെന്നും കോടതി ആരാഞ്ഞു. പരാതിയില്ലാത്തതിനാൽ പ്രതിയാക്കിയിട്ടില്ലെന്ന് ആയിരുന്നു സർക്കാർ മറുപടി. വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടിഎ ഷാജി വിശദീകരിച്ചു.

മോൻസന്റെ മുൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്‌ടറെ സസ്പെൻഡ് ചെയ്‌തതായും സർക്കാർ അറിയിച്ചു. മോൻസൺ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും അന്വേഷിക്കുന്നതായി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് വ്യക്‌തമാക്കി. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടാൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നും സർക്കാർ വിശദീകരിച്ചു.

അതേസമയം ഇഡി കേസിൽ വിശദീകണത്തിന് സമയം തേടി. അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോർട് ഫയൽചെയ്യുമെന്ന് ഇഡിക്കായി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ അറിയിച്ചു. പോലീസ് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. 23ന് ഹരജി വീണ്ടും പരിഗണിക്കും.

ഇതിനിടെ മോൻസന്റെ പേരിലുള്ള പോക്‌സോ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. മോൻസന്റെ മുൻ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. 2019ലാണ് കേസിനാസ്‌പദമായ സംഭവം. എറണാകുളം പോക്‌സോ കോടതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ 59ആം ദിവസമാണ് 270 പേജുള്ള കുറ്റപത്രം നൽകിയത്.