വിവാഹ ചടങ്ങ് ഹിന്ദുമതത്തിന് വിരുദ്ധമാണെന്നാരോപിച്ച് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

0
39

മധ്യപ്രദേശിൽ വിവാഹ ചടങ്ങിനിടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. വലതുസംഘടനയിൽപ്പെട്ട ആളാണ് വെടിവെച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല. ജയ്ശ്രീറാം മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം. അക്രമികളുടെ വെടിയേറ്റ് ഗുരുതരമായ പരിക്കേറ്റ മുൻ സർപഞ്ച് ദേവിലാൽ മീണയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടൻതന്നെ രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

ജയിലിൽ കഴിയുന്ന ‘ആൾദൈവം’ രാംപാലിന്റെ അനുയായികൾ സംഘടിപ്പിച്ച വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന സ്വദേശിയായ രാംപാൽ അഞ്ച് സ്ത്രീകളേയും കുഞ്ഞിനേയും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

രാമെയ്നി എന്ന പേരിൽ 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ വിവാഹ ചടങ്ങാണ് നടന്നതെന്ന് രാംപാലിന്റെ അനുയായികൾ പറയുന്നു. ഇത്തരമൊരു വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണം നടത്തിയത് വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് റിപ്പോർട്ടുകളുണ്ട്. വി.എച്ച്.പി ബ്ലോക്ക് പ്രസിഡന്റ് ശൈലേന്ദ്ര ഓജയാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ആരോപണമുണ്ട്. കേസിൽ മൂന്നുപേരെ ഇതിനകം അറസ്റ്റ് ചെയ്‌തെന്ന് പോലീസ് വ്യക്തമാക്കി