“പൊരുതി നേടിയ വിജയം” കാർഷിക നിയമങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ

0
26

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം തത്സമയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം. കർഷക സമരം നടത്തിവന്ന സംഘടനകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.

അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തിൽ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന പാർലമെൻറ് സെഷനുകളിൽ നിയമം പിൻവലിക്കുന്നതിനുള്ള ഭരണഘടനാപരമായ നടപടികൾ ആരംഭിക്കുമെന്നും മോദി അറിയിച്ചു.

താങ്ങുവില അടക്കം തീരുമാനിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും.കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പഞ്ചാബ്, ഹരിയാന തുടങ്ങീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ നിയമങ്ങൾക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിൻവലിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ഒരു വർഷക്കാലത്തിലേറയായി കർഷകർ സമരത്തിലാണ്.

2020 നവംബർ 26നായിരുന്നു കാർഷിക നിയമങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ സമരമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു കേന്ദ്രസർക്കാർ അവസാനമായി കർഷകരുമായി ചർച്ച നടത്തിയിരുന്നത്.

സമരം ഒരു വർഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോൾ പിൻവലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കർഷക സമരം ഒരു വർഷം തികയ്ക്കുന്ന നവംബർ 26 വരെയാണ് സർക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്. അതിനാൽ രാഷ്ട്രീയ ലക്ഷ്യം കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. പഞ്ചാബിൽ അമരീന്ദർ സിംഗ് സ്വന്തം പാർട്ടി രൂപീകരിച്ച് എൻഡിഎയ്ക്കൊപ്പം ചേരുമെന്നറിയിച്ചതിനാൽ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് ഈ നീക്കം. ഇതിനിടെ ആഭ്യന്തര സഹമന്ത്രിയുടെ മകൻ കർഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവവും ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചു.