വർക്ക്‌ ഫ്രം ഹോം: 20 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും: മുഖ്യമന്ത്രി

0
47

കണ്ണൂർ> വർക്ക്‌ ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം പേർക്ക്‌ തൊഴിലവസരം സൃഷ്‌ടിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടൊപ്പം കാർഷിക –-ടൂറിസം ഉൾപ്പെടെ വ്യത്യസ്‌ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും.

നവകേരള സൃഷ്ടിക്ക്‌ തൊഴിൽ അനിവാര്യമാണെന്ന്‌ പാലയാട്‌ സിഡ്കോ വ്യവസായ എസ്‌റ്റേറ്റ്‌ നവീകരണം ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരമേറ്റ്‌ ചുരുങ്ങിയ കാലയളവിൽ 3220 കോടി രൂപയുടെ നിക്ഷേപത്തിന്‌ ധാരണയായി. ലോകത്തെ സംരംഭകരാണ്‌ എത്തുന്നത്‌. 4299 ചെറുകിട–-ഇടത്തരം യൂണിറ്റ്‌ തുടങ്ങി. ഇതിലൂടെ 17,448 തൊഴിലവസരം സൃഷ്‌ടിച്ചു. നാടും നാട്ടുകാരും ഐക്യത്തോടെ നിന്നതുകൊണ്ടാണ്‌ കഴിഞ്ഞ സർക്കാരിന്‌ സമാനതകളില്ലാത്ത വികസനം നടത്താനായത്‌.

ഈ സർക്കാരിനും ജനങ്ങളുടെ പൂർണ പിന്തുണ ലഭിക്കുന്നു. എന്നാൽ, അപൂർവം ചിലർ ഇടുങ്ങിയ മനസ്സോടെ വികസനം വേണ്ട എന്ന്‌ ചിന്തിക്കുന്നു. അത്തരക്കാരെ തള്ളിയാണ്‌ നേട്ടങ്ങൾ കൈവരിച്ചത്‌. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കാൻ ഒട്ടേറെ നടപടി സ്വീകരിച്ചു. നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ സംസ്ഥാന–-ജില്ലാ തലത്തിൽ സ്‌റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിക്കാൻ നിയമം കൊണ്ടുവന്നു. വ്യവസായശാലകളിൽ കേന്ദ്രീകൃത പരിശോധനാ സംവിധാനം തുടങ്ങി. അതിവേഗം വ്യവസായം തുടങ്ങാൻ നടപടി ലഘൂകരിച്ചു.

50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഏഴുദിവസത്തിനകം ലൈസൻസ്‌ നൽകും. ഈ രീതിയിൽ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി.