കോവിഡ് വന്നവര്‍ക്ക് വൃക്ക രോഗങ്ങള്‍ വികസിക്കാനുള്ള സാധ്യത

0
19

കോവിഡ് വന്നവര്‍ക്ക് വൃക്ക രോഗങ്ങള്‍ വികസിക്കാനുള്ള സാധ്യത അധികമാണെന്ന് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വൃക്കകള്‍ക്ക് നാശവും ക്രോണിക് എന്‍ഡ് സ്റ്റേജ് വൃക്ക രോഗവും കോവിഡ് രോഗികളില്‍ പലരെയും കാത്തിരിക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വന്ന രോഗികള്‍ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള സാധ്യത അധികം. അതേ സമയം തീവ്രമല്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്കും ആശുപത്രി വാസം വേണ്ടി വരാത്തവര്‍ക്കും അപകട സാധ്യത ഒഴിയുന്നില്ല.

 

കോവിഡ് വരാത്തവരെ അപേക്ഷിച്ച് തീവ്രതയില്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്ക് ക്രോണിക് കിഡ്നി രോഗം വരാനുള്ള സാധ്യത 15 ശതമാനം അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 17 ലക്ഷത്തോളം പേരുടെ ഡേറ്റയാണ് പഠനത്തിന് വേണ്ടി 2020 മാര്‍ച്ച് 1നും 2021 മാര്‍ച്ച് 15നും ഇടയില്‍ ഗവേഷകര്‍ വിലയിരുത്തിയത്. ഇതില്‍ 5.10 ലക്ഷം പേര്‍ക്കെങ്കിലും കോവിഡിനെ തുടര്‍ന്നുള്ള വൃക്ക രോഗങ്ങള്‍ വികസിച്ചതായി ഗവേഷകര്‍ അനുമാനിക്കുന്നു. നിശ്ശബ്ദ കൊലയാളികള്‍ എന്നറിയപ്പെടുന്ന വൃക്ക രോഗങ്ങള്‍ പലപ്പോഴും അവസാന ഘട്ടത്തിലാണ് രോഗി അറിയാറുള്ളത്. വേദനയോ മറ്റ് ലക്ഷണങ്ങളോ പലപ്പോഴും ആദ്യമൊന്നും വൃക്കരോഗത്തില്‍ ഉണ്ടാകാറില്ല. വൃക്കകള്‍ പതിയെ പതിയെ പ്രവര്‍ത്തനം നിലച്ചു കൊണ്ടിരിക്കുന്നവരില്‍ 90 ശതമാനം പേരും അതിനെ കുറിച്ച് അറിയാറില്ലെന്ന് അമേരിക്കയിലെ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.