ഹരിത വിവാദം:MSF നേതാക്കൾക്കെതിരെ നടപടിയില്ല, ഖേദപ്രകടനത്തിൽ എല്ലാമവസാനിപ്പിച്ച് ലീഗ്, പിന്നോട്ടില്ലെന്ന് “ഹരിത”

0
50

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനാ എം എസ് എഫിലെ വനിതാ വിഭാഗം “ഹരിത” പിരിച്ചുവിടാനുള്ള നീക്കത്തിൽ നിന്നും പിന്മാറി ലീഗ്. എം എസ് എഫ് സംസ്ഥാനനേതാക്കൾക്കെതിരെ ലൈംഗിക അധിക്ഷേപത്തിനുൾപ്പടെ ഹരിതയുടെ പ്രവർത്തകർ നൽകിയ പരാതികൾക്ക് പുല്ലുവില. പി.കെ.നവാസിനെതിരെ നടപടി വേണ്ടെന്ന് ലീഗ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ലീഗിന്റെ തീരുമാനം പുറത്ത് വന്നത്. അതേസമയം ചർച്ചയിൽ തൃപ്തരല്ല എന്നും പ്രശ്നങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലെന്നും, നീതി ലഭിച്ചില്ലെന്നും ഹരിത നേതാക്കൾ വ്യക്തമാക്കി. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്നും വനിതാ നേതാക്കൾ വ്യക്തമാക്കി.

പി കെ നവാസ് ഉൾപ്പടെയുള്ള ആരോപണവിധേയരായ മുഴുവൻ നേതാക്കളും പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും, നവമാധ്യമങ്ങൾ വഴി അത് പ്രചരിപ്പിക്കുമെന്നും ലീഗ് നേതൃത്വം പറഞ്ഞു. പ്രശ്നങ്ങൾ അവസാനിച്ചതായും ചർച്ചയ്ക്ക് ശേഷം ലീഗ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. സ്ത്രീവിരുദ്ധരായ നേതാക്കളെ സംരക്ഷിക്കുകയാണ് ലീഗ്. ഗുരുതരമായ ആരോപണം ഉയർത്തി സമൂഹം ചർച്ച ചെയ്തു വലിയ പ്രതിഷേധം ഉയർന്നു. ലീഗിന്റെ അന്വേഷണത്തിൽ ആരോപണ വിധേയരായവർ കുറ്റക്കാരാണെന്ന് മനസിലാക്കിയാണ് ഖേദ പ്രകടനത്തിന് നിർദേശം നൽകിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ കുറ്റക്കാരായ നേതാക്കളെ സംരക്ഷിക്കാനുള്ള ലീഗ് തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിദ്യാർത്ഥിനികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ലീഗ് നടപടിക്കെതിരെ ഹരിതയിലും പൊതു സമൂഹത്തിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് ഹരിത നേതാക്കൾ.