വാക്സിനേഷൻ, വീണ്ടും വ്യാജ വാർത്തയുമായി മനോരമ, കള്ളം കയ്യോടെ പിടികൂടി

0
37

സംസ്ഥാനത്തെ വാക്സിനേഷൻ ചൊല്ലി വീണ്ടും മനോരമയുടെ വ്യാജ വാർത്ത. സംസ്ഥാനത്ത് ആവശ്യമായ വാക്സിന്റെ കണക്ക് സംസഥാന സർക്കാർ നല്കാത്തതുകൊണ്ടാണ് വാക്സിൻ ക്ഷാമം എന്നാണ് മനോരമയുടെ ലേഖകന്റെ കണ്ടെത്തൽ. സംസ്ഥാനത്ത് ആവശ്യമായ വാക്സിൻ ലഭ്യമാക്കണമെന്ന് കഴിഞ്ഞ മാസവും മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 60 ലക്ഷം ഡോസ് അനുവദിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

വകുപ്പ് തലത്തിലെ സമഗ്രമായ കണക്ക് ശേഖരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് 90 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ബന്ധപ്പെട്ട അധികൃതർക്കും കത്തയച്ചിട്ടുണ്ട്. ഇത് കൂടാതെ ജൂലൈ പതിനേഴിന് കേരളത്തിൽ നിന്നുള്ള എം പി മാരുടെ സംയുക്ത ആവശ്യമായി കേരളത്തിന് ആവശ്യമായ വാക്സിൻ ലഭ്യമാക്കണമെന്നും കത്ത് നൽകിയിരുന്നു.

മുഖ്യമന്ത്രി കത്തയച്ച വാർത്ത മനോരമ ഉൾപ്പടെ എല്ലാ മാധ്യമങ്ങളും നൽകുകയും ചെയ്തിട്ടുണ്ട്.വസ്തുത ഇതായിരിക്കെ സംസ്ഥാന സർക്കാരിനെ കരി വാരി തേക്കാനുള്ള ശ്രമമാണ് മനോരമ നടത്തിയത്. എന്നാൽ സ്വന്തം വാർത്ത തന്നെ മനോരമയുടെ കള്ളം പൊളിച്ചടുക്കി. കേന്ദ്ര സർക്കാർ ആവശ്യമായ വാക്സിൻ വിതരണം ചെയ്യുന്നില്ല എന്ന പരാതി ബിജെപി ഭരണമുള്ള സംസ്ഥാനങ്ങൾ പോലും ഉന്നയിക്കുന്നുണ്ട്.

കേന്ദ്രത്തിന്റെ വാക്സിൻ വിതരണം സംബന്ധിച്ചുള്ള കണക്കുകൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി ലഭിച്ചിരുന്നു. വിഷയം പരിഗണിച്ച സുപ്രീം കോടതി വാക്സിൻ വിതരണം സംബന്ധിച്ച കണക്കുകൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മനോരമ ചെയ്യുന്നത്.