പെഗാസസ് വിവാദം പുകയുന്നു ; ഈദിന് നല്‍കിയ ഇളവ് കോവിഡ് വ്യാപനത്തിന് കാരണമായി , പുകമറ തീർക്കാൻ കേരളത്തിനെതിരെ ബിജെപി

0
55

കേരളത്തിലെ കൊവിഡ് വ്യാപനം ദേശീയ വിഷയമാക്കാന്‍ ബി.ജെ.പി. രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പെഗാസസ് വിവാദം പുകയുന്ന സാഹചര്യത്തിൽ കേരളത്തെ ലക്ഷ്യം വെച്ച് ബിജെപി . കൊവിഡ് വ്യാപനത്തില്‍ രാജ്യത്ത് 50 ശതമാനത്തോളം സ്ഥിരീകരിക്കുന്നത് കേരളത്തിലാണെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിഷേധം ശക്തമാക്കാന്‍ ആണ് ബി.ജെ.പി ശ്രമിക്കുന്നത്.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞദിവസം ബി.ജെ.പി. ദേശീയ വക്താവ് സംപീത് പത്ര പറഞ്ഞത്. ഈദിന് നല്‍കിയ ഇളവ് കാരണമാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്നും സംപീത് പത്ര കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്നാൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പതിനാല് പ്രതിപക്ഷ പാര്‍ട്ടികള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. പെഗാസസില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ബിജെപി ഇങ്ങനെ ഒരു നീക്കത്തിന് മുതിരുന്നത് .

ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെ ബി.ജെ.പി. ദേശീയ വക്താവ് സംപീത് പത്ര പരിഹസിച്ചിരുന്നു. സ്വന്തം പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത് കാര്യമാണുള്ളതെന്നാണ് സംപീതിന്റെ പരിഹാസം .

ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും തുടങ്ങി രാജ്യത്തെ പ്രമുഖരുടെയെല്ലാം ഫോണ്‍ രേഖകള്‍ ചോര്‍ത്തപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ബുധനാഴ്ച വരെ 43,654 കേസുകളാണ് രാജ്യത്ത് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ കണക്കുകള്‍ മുന്‍ നിര്‍ത്തിയാണ് ബി.ജെ.പിയുടെ നീക്കം.