വാക്സിനേഷന്‍ കോവിഡ് മരണനിരക്ക് കുറയ്ക്കുന്നു; 2 ഡോസ് സ്വീകരിച്ചവര്‍ക്ക് 95%വരെ പ്രതിരോധം:ഐസിഎംആര്‍

0
43

 

കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ കോവിഡ് വാക്സിനേഷന് സാധിക്കുമെന്ന് ഐസിഎംആർ പഠനം. തമിഴ്നാട് പോലീസ് സേനയിൽ നിന്ന് കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഐസിഎംആർ പഠനം നടത്തിയിരിക്കുന്നത്.

ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നതിലൂടെ വാക്സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾക്കും വ്യാജ പ്രചാരണങ്ങൾക്കും പരിഹാരമാവുന്നുവെന്നാണ് വിലയിരുത്തൽ.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരുന്ന ഫെബ്രുവരി ഒന്ന് മുതൽ മെയ് 14 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. സംസ്ഥാനത്തെ 1,17,524 പോലീസുകാരിൽ 32,792 പേർ ആദ്യ ഡോസും 67,673 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. 17,059 പേർ വാക്സിന്റെ ഒരു ഡോസും സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്തെ മൊത്തം പോലീസുകാരിൽ ഈ വർഷം ഏപ്രിൽ 13 മുതൽ മെയ് 14 വരെയുള്ള കാലയളവിൽ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ നാല് പേർ രണ്ട് ഡോസ് വാക്സിനും ഏഴ് പേർ ഒരു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. 20 പേർ വാക്സിൻ സ്വീകരിച്ചിരുന്നില്ല. 34 മുതൽ 58 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഇതിൽ 29 പുരുഷൻമാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

ആകെ റിപ്പോർട്ട് ചെയ്ത മരണത്തിൽ വാക്സിൻ സ്വീകരിക്കാത്തവർ, ഒരു ഡോസ് സ്വീകരിച്ചവർ, രണ്ട് ഡോസ് സ്വീകരിച്ചവർ എന്നിവരുടെ മരണനിരക്ക് യഥാക്രമം ആയിരം പോലീസുകാരിൽ 1.17 ശതമാനം, 0.21 ശതമാനം, 0.06 ശതമാനം എന്നിങ്ങനെയാണ്.

പഠനം സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചവരിലെ മരണനിരക്ക് കുറവാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ 0.18, രണ്ട് ഡോസ് സ്വീകരിച്ചവരിൽ 0.05 എന്നിങ്ങനെയാണ് കോവിഡ് മരണത്തിനുള്ള സാധ്യത. അതേസമയം വാക്സിൻ സ്വീകരിക്കാത്തവരിൽ മരണനിരക്ക് ഉയർന്ന നിലയിലുമാണ്.

കോവിഡ് 19 രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് മരണത്തെ പ്രതിരോധിക്കാനുള്ള കഴിവ് 95 ശതമാനമാണ്. ഒരു ഡോസ് സ്വീകരിച്ചവരിൽ ഇത് 82 ശതമാനമാണെന്നും ഐസിഎംആർ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്.