സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം, ഭർത്താവും സുഹൃത്തും അറസ്റ്റിൽ

0
33

ആലങ്ങാട്ട് ഗർഭിണിയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിച്ച കേസിൽ ഭർത്താവ് ജൗഹറിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്. ജൗഹറിന്റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാൾ.

ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിന്റെ പിതാവ് സലീമിനും മർദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേർന്നായിരുന്നു യുവതിയുടെ പിതാവിനെ മർദ്ദിച്ചത്.

തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിന്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സി,ഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.