നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ വഴിത്തിരിവ്, രേഷ്മയോട് വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും

0
52

 

കൊല്ലത്ത് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ഫേസ്ബുക്ക് ചാറ്റ് നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിച്ചത്.

അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. ഈ അക്കൗണ്ടില്‍ നിന്ന് രേഷ്മയ്ക്ക് കോളുകളൊന്നും വന്നിരുന്നില്ല. ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരുടേയും ശ്രമം.

രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞത് യുവതികളാണെന്നാണ് പൊലീസ് കണ്ടെത്തല്‍. രേഷ്മയെ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.

ഈ സുഹൃത്താണ് പൊലീസിന് വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്മയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ പോകുകയാണെന്ന് രേഖപ്പെടുത്തിയ കത്തെഴുതി വച്ചായിരുന്നു യാത്ര.

ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ശ്വാസകോശത്തില്‍ അടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്ന് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തുകയായിരുന്നു.