മടലിന് പിഴ; നിയമത്തിനെതിരെ മടൽ സമരവുമായി ലക്ഷദ്വീപ്

0
33

 

തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരെ മടൽ സമരവുമായി ലക്ഷദ്വീപ്. ഒരു മണിക്കൂർ നാളുന്ന മടൽ സമരവുമായി പുതിയ നിയമത്തെ ചെറുക്കുകയാണ് ദ്വീപ് ജനത .സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സമരത്തിൽ പങ്കാളികളാകുന്നത്.

‘ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018’ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകൾ കത്തിക്കരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

മടൽ കത്തിച്ചാൽ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടൽ ഉൾപ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാൽ 200 രൂപയാണ് പി ചുമത്തുക. ഈ നിയമത്തിനെതിരെയാണ് സമരം.

ഇതിനിടെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ കൂടുതൽ ദ്വീപുകളിൽ ഇന്ന് നോട്ടീസ് നൽകിയേക്കും.വീടുകളും ശുചിമുറികളും പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് ദ്വീപ് നിവാസികൾക്ക് നോട്ടീസ് നൽകിയത്. കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമാണെന്നും അടിയന്തരമായി പൊളിച്ച് നീക്കണമെന്നുമാണ് നോട്ടീസ്.