സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജനയുഗം മുൻപത്രാധിപരുമായ എംഎസ് രാജേന്ദ്രൻ അന്തരിച്ചു

0
56

 

സിപിഐ സംസ്ഥാന കൗൺസിൽ അംഗവും ജനയുഗത്തിന്റെ മുൻപത്രാധിപരുമായ എംഎസ് രാജേന്ദ്രൻ (91) അന്തരിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം, കൺട്രോൾകമ്മിഷൻ അംഗം, , നവയുഗം പത്രാധിപർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ എറണാകുളത്തായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് മൂന്നിന് പിറവത്തെ വീട്ടുവളപ്പിൽ.

1931 നവംബർ 13 ന് പിറവത്ത് ശങ്കരപ്പിള്ളയുടെയും അമ്മുക്കുട്ടിയുടെയും രണ്ടാമത്തെ മകനായി പിറവത്താണ് ജനിച്ചത്. സ്കൂൾ പഠനത്തിന് ശേഷം ആലുവ യുസി കോളജിൽ വിദ്യാർത്ഥിയായിരിക്കേയാണ് വിദ്യാർത്ഥി ഫെഡറേഷനുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധപ്പെടുന്നത്.

തുടർന്ന് കോളജിൽനിന്ന് പുറത്താക്കപ്പെട്ടു. 1949ൽ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായി തിരുവനന്തപുരത്തെത്തി. അവിടെ തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെ ഭാഗമാവുകയും തുടർന്ന് രൂപീകൃതമായ തിരു — കൊച്ചി വിദ്യാർത്ഥി ഫെഡറേഷൻ സെക്രട്ടറിയാകുകയും ചെയ്തു.

എസ്എഫിന്റെ ദേശീയ സെക്രട്ടറിയായി ഡൽഹിയിലും പ്രവർത്തിച്ചു. 1956ൽ സോവിയറ്റ്ലാൻഡിന്റെ മലയാളവിഭാഗത്തിൽ ചേർന്നു. പിന്നീട് പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ ചുമതലയുമായി മോസ്കോവിലെത്തി.

അവിടെനിന്ന് 1982ൽ കേരളത്തിലേയ്ക്ക് തിരിച്ചെത്തി ജനയുഗം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായി. . അവിവാഹിതനാണ്. എം എസ് സെൻ (റിട്ട. കെഎഫ്‌സി), പരേതരായ രവീന്ദ്രൻ, ഗോകുൽനാഥ് എന്നിവർ സഹോദരങ്ങൾ.