കരിപ്പൂരിൽ ഇനി കുരുക്ക് മുറുകും; വിമാനത്താവളത്തിനു സമീപത്തെ റോഡ് അടച്ചു

0
37

രാമനാട്ടുകരയിലെ അപകടമരണത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് തടയാൻ പൊലീസ് നടപടി തുടങ്ങി. വിമാനത്താവളത്തിനു സമീപത്തെ റോഡ് ഇന്നലെ രാത്രി അടച്ചു. കുമ്മിണിപ്പറമ്പിലേക്കുള്ള റോഡാണ് ഇന്നലെ രാത്രി അടച്ചത്. ഈ റോഡിലൂടെ രാത്രി 11 മുതല്‍ രാവിലെ ആറുവരെ യാത്ര അനുവദിക്കില്ല. വാഹന പരിശോധന കർശനമാക്കും. ഇന്നലെ രാമനാട്ടുകരയിലുണ്ടായ അപകടം അന്വേഷിച്ച പൊലീസിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു ലഭിച്ച വിവരങ്ങളെ തുടർന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഇന്നലെ കരിപ്പൂരിലെത്തി ചര്‍ച്ച നടത്തി. യാത്രക്കാരെ പൂര്‍ണമായും നിരീക്ഷിക്കും. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പരിശോധിക്കും.
നുഹ്മാന്‍ ജങ്ഷനില്‍ എല്ലാ വാഹനങ്ങളും പരിശോധിക്കും. കരിപ്പൂരിലെ പരിസരങ്ങളിലും കൂടുതൽ പൊലീസിനെ നിയോഗിക്കും. വാഹനങ്ങളില്‍ വിമാനയാത്രക്കാരെ കൂടാതെ രണ്ടുപേരെ മാത്രമേ ഇനി മുതല്‍ വിമാനത്താവളത്തിലേക്കു പ്രവേശിപ്പിക്കൂ. പ്രവര്‍ത്തിക്കാത്ത സിസിടിവി ക്യാമറകള്‍ ഉടന്‍ നന്നാക്കാന്‍ വിമാനത്താവളം അധികൃതരോടും നഗരസഭയോടും ആവശ്യപ്പെട്ടു.