രാമക്ഷേത്ര ഭൂമി ഇടപാടിൽ അഴിമതി; രണ്ട് കോടിക്ക് വാങ്ങിയ ഭൂമി 18 കോടിക്ക് മറിച്ചുവിറ്റു

0
42

 

അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ കോടികളുടെ അഴിമതി. രണ്ട് റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപയ്ക്ക് വസ്തു വാങ്ങുകയും ഏതാനും മിനിട്ടുകൾക്കകം ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നുമാണ് ആരോപണം.

കഴിഞ്ഞ മാർച്ചിലാണ് ഭൂമി ഇടപാട് നടത്തിയത്. കേന്ദ്രസർക്കാർ രൂപീകരിച്ച രാം മന്ദിർ ട്രസ്റ്റിനെതിരെ സമാജ്‌വാദി പാർട്ടിയും ആം ആദ്‌മിയുമാണ് അഴിമതി ആരോപണവുമായി രംഗത്തുവന്നത്.

പ്രാദേശിക ബിജെപി നേതാക്കളുടെയും ചില ട്രസ്റ്റ് അംഗങ്ങളുടെയും അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് മുൻ എംഎൽഎ പവൻ പാണ്ഡെ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാമക്ഷേത്രത്തിനു സമീപമുള്ള ഭൂമി ഒന്നിലധികം തവണ കൈമാറ്റം ചെയ്തതിൻറെ രേഖകളും അദ്ദേഹം പുറത്തുവിട്ടു. രണ്ട് ഇടപാടുകളുടെയും സ്റ്റാമ്പ് ഡ്യൂട്ടി പേപ്പറുകളുണ്ടെന്നും അയോധ്യമേയറും ട്രസ്റ്റിൽ അംഗമായൊരാളും സാക്ഷികളാണെന്നും പവൻ പാണ്ഡെ പറഞ്ഞു.

മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തിൻറെ വില രണ്ട് കോടിയിൽ നിന്ന് 18 കോടി രൂപയായി ഉയർന്നു. ഇതിനർത്ഥം 16.5 കോടിയുടെ അഴിമതി നടന്നു എന്നാണ്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാമക്ഷേത്ര ട്രസ്റ്റിന് കോടിക്കണക്കിന് ജനങ്ങളാണ് സംഭവാന നൽകിയത്. ഈ സംഭവാനയിൽനിന്നാണ് പണം കവർന്നത്. അങ്ങനെയെങ്കിൽ രാജ്യത്തെ 120 കോടി ജനങ്ങളെ അപമാനിക്കുന്ന പ്രവർത്തിയാണിതെന്നും പവൻ പാണ്ഡെ പറഞ്ഞു.

ആം ആദ്മി നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗും മറ്റൊരു വാർത്താ സമ്മേളനത്തിൽ സമാന ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ, ആരോപണങ്ങൾ രാം മന്ദിർ ട്രസ്റ്റ് തള്ളി.