കൊടകര കള്ളപ്പണ കേസ് : കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല,വിവരങ്ങൾ ഇ ഡിയ്ക്കും നൽകി: മുഖ്യമന്ത്രി

0
31

 

കൊടകരയിൽ കാറിൽ കടത്താൻ ശ്രമിച്ച കള്ളപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. “നടക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ശക്തമായ വഴികളിലൂടെയാണ് പോലീസ് നീങ്ങുന്നത്.

അതിൻറെ ഭാഗമായാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിൻറെ ജനാധിപത്യവ്യവസ്ഥയെ തകർക്കാനുള്ള നീക്കം നടന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരും.”-അദ്ദേഹം വ്യക്തമാക്കി.കേസിന്റെ വിവരങ്ങൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

വ്യാജവാർത്തകൾ സൃഷ്ടിക്കൽ, അന്വേഷണം വഴിതിരിച്ചുവിടൽ, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യൽ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജൻസികൾ നടത്തിയ പ്രൊഫഷണലിസം ഇല്ലാത്ത അന്വേഷണത്തെ ന്യായീകരിച്ച് നടന്ന കോൺഗ്രസും ബിജെപിയും സൃഷ്ടിച്ച പുകമറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നടന്നിരിക്കുന്ന സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പണത്തിൻറെ ഒഴുക്ക്. ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുകയും വ്യാജപ്രചാരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിൻറെ ശക്തിയാണ്-മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയിൽ ജനാധിപത്യവ്യവസ്ഥയ്ക്കുമേൽ വൻതോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വർദ്ധിപ്പിക്കുന്നതിന് നടത്തിയ പങ്കും തുറന്നുകാട്ടാൻ നിരന്തര സമരങ്ങളിൽ ഏർപ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കള്ളപ്പണത്തിൻറെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോൺഗ്രസും അതിനെ പൂർവ്വാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന് ബിജെപിയും ഒന്നിച്ചാണ് കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ താറടിക്കാൻ ശ്രമിക്കുന്നു എന്നത് കേവലം യാദൃശ്ചികമല്ല.

കള്ളപ്പണത്തിൻറെ വളർച്ച തടയുകയും നികുതി സംവിധാനങ്ങൾ ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവിൽ എത്തുന്ന പണം പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തമായി നിലപാട്-അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് ചേളന്നൂർ സ്വദേശിയായ ഷംജീറിന്റെ ഉടമസ്ഥതയിലുളള KL56 G 6786 നമ്പർ കാറിൽ കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് കൊണ്ടുപോയ 25 ലക്ഷം രൂപയും കാറും 3.04.2021 പുലർച്ചെ നാലര മണിയോടെ തൃശ്ശൂർ കൊടകര ബൈപ്പാസിൽ വച്ച് ഒരു സംഘം ആളുകൾ കവർച്ച ചെയ്തു എന്ന് പരാതി ഉണ്ടായി. ഇതു സംബന്ധിച്ച് ഷംജീർ കൊടകര പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. അതിൻറെയടിസ്ഥാനത്തിൽ IPC 395 വകുപ്പ് പ്രകാരം ക്രൈം.146/21 ആയി കേസ് രജിസ്റ്റർ ചെയ്ത് കൊടകര പോലീസ് സ്റ്റേഷൻ SHO അന്വേഷണം നടത്തിയിട്ടുണ്ട്.

പരാതിക്കാരനായ ഷംജീറിനെയും പണം ഏൽപ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധർമ്മരാജനെയും വിശദമായി ഇതു സംബന്ധിച്ച് ചോദ്യം ചെയ്തു. കവർച്ച ചെയ്യപ്പെട്ട കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. അതിൻറെ അടിസ്ഥാനത്തിൽ മേൽ നമ്പർ കേസിൽ IPC 412, 212, 120 (B) എന്നീ വകുപ്പുകൾ കൂട്ടിച്ചേർത്തു. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ 25.04.2021 ലെ ഉത്തരവ് പ്രകാരം ചാലക്കുടി DySP കേസിൻറെ അന്വേഷണം ഏറ്റെടുത്തു.

തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ 5.05.2021 ലെ ഉത്തരവ് പ്രകാരം കേസിൻറെ അന്വേഷണത്തിനായി തൃശ്ശൂർ റെയ്ഞ്ച് DIG യുടെയും എറണാകുളം ക്രൈം ബ്രാഞ്ച് SP യുടെയും മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായി പാലക്കാട് DySP യെ ചുമതലപ്പെടുത്തുകയും അന്വേഷണ സംഘം 10.05.2021 മുതൽ കേസിൻറെ അന്വേഷണം ഏറ്റെടുത്ത് നടത്തിവരുകയുമാണ്.

കേസ് അന്വേഷണത്തിൻറെ ഭാഗമായി 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. അറസ്റ്റ് ചെയ്ത പ്രതികൾ എല്ലാവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയിൽ ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിയൊന്ന് രൂപയും കവർച്ച ചെയ്ത പണം ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വർണ്ണാഭരണങ്ങളും മൊബൈൽഫോണുകളും വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായി നടന്നുവരുന്നു.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കൊച്ചിൻ സോണൽ ഓഫീസിൽ നിന്നും 27.05.2021 കേസിൻറെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ 01.06.2021 ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയിട്ടുണ്ട്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയിൽ കള്ളപ്പണത്തിൻറെ വ്യാപനം വലിയ തോതിൽ നടന്നുവെന്നത് നിസ്തർക്കമാണ്. കേന്ദ്രസർക്കാർ തന്നെ ഇക്കാര്യം വിശകലനം ചെയ്യാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും പല സമിതികളെ നിയമിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേതാണ് 1950 കളിൽ നിയമിക്കപ്പെട്ട നിക്കളോസ് കൽദോർ കമ്മിറ്റി. അതിനു ശേഷം 1969ൽ നിയമിക്കപ്പെട്ട വാഞ്ചൂ കമ്മിറ്റി ഇന്ത്യയിൽ കള്ളപ്പണത്തിൻറെ അനുമാനം നടത്തി. 1800 കോടി രൂപയാണ് 1968-69 ൽ ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന കള്ളപ്പണമെന്ന് കമ്മിറ്റി കണ്ടെത്തി. ഇതിനു ശേഷം 1984 ൽ കള്ളപ്പണത്തെപ്പറ്റി പഠനം നടത്താൻ കേന്ദ്ര ധനമന്ത്രാലയം മറ്റൊരു വിദഗ്ധ സമിതിയെ നിയമിച്ചു.

അവരുടെ കണ്ടെത്തൽ ആഭ്യന്തര വരുമാനത്തിൻറെ 21 ശതമാനത്തോളം കള്ളപ്പണത്തിൻറെ വലിപ്പം വരുമെന്നാണ്. അതായത്, 48,422 കോടി രൂപയാണ് 1983-84 ൽ കള്ളപ്പണമായി ഇന്ത്യാ ഗവൺമെൻറിൻറെ സമിതിതന്നെ അനുമാനിച്ചത്. അതിനുശേഷം 2013-14 ൽ 162 രാജ്യങ്ങളിലെ നിഴൽ സമ്പദ്ഘടനയെപ്പറ്റി പഠനം നടത്തിയ സാമ്പത്തികവിദഗ്ധർ കണ്ടെത്തിയത് 2013-14 ൽ ഇന്ത്യയിൽ കള്ളപ്പണത്തിൻറെ തോത് ആഭ്യന്തരവരുമാനത്തിൻറെ 22 ശതമാനമാണെന്നാണ്.

ആഭ്യന്തര വരുമാനം വളരുന്ന സംഖ്യയായതിനാൽ 2013-14 ൽ കള്ളപ്പണത്തിൻറെ കണക്ക് 25.53 ലക്ഷം കോടിയായാണ് കണക്കാക്കിയത്. സമ്പദ്ഘടനയുടെയും നികുതി വരുമാനത്തിൻറെയും വളർച്ച വലിയ വേഗം കൈവരിച്ചില്ലെങ്കിൽ പോലും കള്ളപ്പണത്തിൻറെ വളർച്ച അഭൂതപൂർവ്വമായ ഗതിവേഗമാണ് രേഖപ്പെടുത്തിയത്.

1968 മുതൽ 1984 വരെ 25 ഇരട്ടി വളർന്ന കള്ളപ്പണം 2013-14 ൽ 50 ഇരട്ടിയാണ് വളർന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഭൂമിയിലെയും ഓഹരി വിപണിയിലെയും ഊഹകച്ചവടത്തിനുമാണ് ഉപയോഗിക്കപ്പെട്ടത്. ചുരുക്കത്തിൽ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയെ ചോർത്തിക്കളയുന്ന രീതിയിലാണ് കള്ളപ്പണത്തിൻറെ അതിവേഗ വളർച്ചയുണ്ടായത്. ഉദാരവത്ക്കരണവും നിയന്ത്രണങ്ങൾ നീക്കം ചെയ്യലും കള്ളപ്പണം താനേ ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് അക്കാലത്തെല്ലാം അധികാരത്തിലുണ്ടായിരുന്ന സർക്കാരുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, കണക്കുകൾ സൂചിപ്പിക്കുന്നത് മറിച്ചാണ്.

കോഴ ഇടപാടുകളും പൊതുമുതൽ കൊള്ളയടിക്കലും വൻതോതിൽ കള്ളപ്പണത്തിൻറെ വളർച്ചക്ക് കാരണമായിത്തീരും. ഇങ്ങനെ ഉത്ഭവിക്കുന്ന കള്ളപ്പണത്തിൻറെ ഒരു ഭാഗം വിദേശത്തേക്ക് പോകുന്നത് പിന്നീട് ഹവാലപണമായി തിരിച്ചുവരുന്നതും പരക്കെ അറിയപ്പെടുന്ന വസ്തുതകളാണ്. ഇത്തരത്തിൽ വിദേശത്ത് കടത്തിയ കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും സാധാരണക്കാരന് ആളോഹരി 15 ലക്ഷം രൂപയുടെ ഗുണം ലഭിക്കുമെന്നുമാണ് ബിജെപി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചത്.

അധികാരത്തിൽ വന്ന് 100 ദിവസത്തിനുള്ളിൽ വിദേശത്തുനിന്നുള്ള കള്ളപ്പണം നാട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ടുകെട്ടിയ എത്ര കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്നുവരെ ജനങ്ങളോട് പറയാൻ കേന്ദ്രത്തിൻറെ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. തിരിച്ചുകൊണ്ടുവന്ന പണത്തിൽ നിന്നും ആർക്കും ഒരു പൈസ കിട്ടിയതായി അറിവായിട്ടില്ല.

2011 ൽ യുപിഎ രണ്ടാം സർക്കാരിൻറെ കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിൻറെ തോത് എത്രയാണെന്ന് കണക്കാക്കാനും പരിഹാരനിർദ്ദേശങ്ങൾ സമർപ്പിക്കാനും മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് & പോളിസി, നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് എന്നിവയായിരുന്നു ഈ സ്ഥാപനങ്ങൾ. ഇവ മൂന്ന് റിപ്പോർട്ടുകൾ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചത് രണ്ടാം യുപിഎ സർക്കാരിൻറെ ഭരണകാലത്ത് 2013 ഡിസംബർ 30 നാണ്. മറ്റു രണ്ടു റിപ്പോർട്ടുകളും സമർപ്പിക്കപ്പെട്ടത് ആദ്യത്തെ എൻഡിഎ സർക്കാരിൻറെ കാലത്താണ്. (2014 ജൂലായ് 18 നും 2014 ആഗസ്റ്റ് 21 നുമാണ്) ഈ മൂന്നു റിപ്പോർട്ടുകളും പൊതുമണ്ഡലത്തിൽ വയ്ക്കാൻ കേന്ദ്ര സർക്കാരുകൾ തയ്യാറായിട്ടില്ല.

സുതാര്യതയില്ലായ്മയ്ക്ക് ഇതിൽപ്പരം ഒരു ഉദാഹരണം ആവശ്യമില്ല. റിപ്പോർട്ടുകൾ പുറത്തുവരാത്തതിൻറെ മുഖ്യ കാരണം സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണത്തിൻറെ തോത് ക്രമാതീതമായി ഉയർന്നുവെന്ന കണ്ടെത്തലുകളാണ് എന്നാണ് പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2016 നവംബർ 8 ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോൾ കേന്ദ്രസർക്കാർ ജനങ്ങളോട് പറഞ്ഞത് ഇത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയയാണെന്നാണ്. കറൻസിയുടെ ചംക്രമണം കുറയുമ്പോൾ കള്ളപ്പണം കുറയുമെന്നും നമ്മുടെ സമ്പദ്ഘടനയിൽ ആഭ്യന്തരവരുമാനത്തിൻറെ 12 ശതമാനം കറൻസിയാണെന്നും ഇത് 6 ശതമാനമായി കുറയ്ക്കാൻ കഴിയുമെന്നും നോട്ടുനിരോധനം ഈലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമാണെന്നുമാണ് കേന്ദ്രസർക്കാർ അന്ന് പറഞ്ഞത്. എന്നാൽ, നോട്ടുനിരോധനത്തിനു ശേഷം 5 വർഷം കഴിയാൻ പോവുകയാണ്. കറൻസി ആഭ്യന്തരവരുമാനത്തിൻറെ 14 ശതമാനമാണിപ്പോൾ.

അസംഘിടിത മേഖല്യ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചതൊഴിച്ചാൽ മറ്റെന്താണ് നോട്ടുനിരോധനം വഴി കൈവരിക്കാൻ കഴിഞ്ഞെതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ കള്ളപ്പണത്തിൻറെ ഇടപെടൽ ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നത് ആരും എടുത്തുപറയേണ്ട കാര്യമില്ല. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിംഗിൽ സുതാര്യത വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നുവരവെ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ട്രൽ ബോണ്ടുകൾ പുറപ്പെടുവിക്കുവാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പിൽ ഒഴുകിയെത്താൻ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിർമ്മാണം-മുഖ്യമന്ത്രി പറഞ്ഞു.