മലയാളത്തിന് വിലക്ക്; പ്രതിഷേധം ശക്തമായതോടെ സർക്കുലർ പിൻവലിച്ച് ഡൽഹി ആശുപത്രി

0
39

 

ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ഡൽഹി ജിബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത് പിൻവലിച്ചു.തങ്ങളുടെ അറിവോടെയല്ല ഇത്തരമൊരു സർക്കുലർ പുറത്തു വിട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടി.

സർക്കുലർ പുറത്ത് വന്നതോടെ പ്രതിഷേധവുമായി ദില്ലിയിലെ മലയാളി നഴ്‌സുമാർ രംഗത്തെത്തി. സാങ്കേതികത്വം പാലിക്കാതെയാണ് സർക്കുലറെന്ന് നഴ്‌സുമാർ ആരോപിച്ചു. ആശുപത്രിയിലെ നഴ്‌സിംഗ് സുപ്രണ്ട് വിരമിച്ച ഒഴിവിൽ ആരെയും നിയമിച്ചിട്ടില്ല.

ആക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സർക്കുലർ പുറത്തിറക്കിയത്. മെഡിക്കൽ സുപ്രണ്ടിന് അടക്കം പകർപ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സർക്കുലർ അംഗീകരിക്കില്ലെന്നും നഴ്‌സുമാർ വ്യക്തമാക്കി.

അതേസമയം, ആശുപത്രിയിൽ ജോലിചെയ്യുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെനിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ പറയുന്നു.