ന്യൂനമർദം ശക്തിപ്രാപിച്ച്‌ യാസ് ചുഴലിക്കാറ്റാകും; കീഴക്കൻ തീരത്ത് ജാഗ്രത നിർദേശം

0
78

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.

ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴി കര തൊടും.
കനത്ത മഴയും അതിശക്തമായ കാറ്റുമാണ് വരും ദിവസങ്ങളിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റ് രൂപം കൊണ്ടതിനുപിന്നാലെ ബംഗാൾ, ഒഡീഷ, പശ്ചിമ അന്തമാൻ തീരങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് തീരം തൊടുന്ന സാഹചര്യത്തിൽ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കൂടുതൽ സൈന്യത്തെ നിയോഗിച്ചു. ദുരന്തനിവാരണസേനയെയും വിന്യസിച്ചു.

നാവികസേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും മുന്നൊരുക്കം തുടങ്ങി. മെയ് 26 വരെ തെക്കു കിഴക്കൻ – മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഇല്ലെങ്കിലും 23 മുതൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 25 മുതൽ കേരളത്തിലും മഴ കനക്കുമെന്നാണ് റിപ്പോർട്ട്.