ലക്ഷദ്വീപ് ജനതയെ വേട്ടയാടാന്‍ സംഘപരിവാറിന് വിട്ടുകൊടുക്കില്ല: ഡിവൈഎഫ്‌ഐ

0
40

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ. സംഘപരിവാര്‍ അജണ്ട അഡ്മിനിസ്‌ട്രേറ്ററിലൂടെ ലക്ഷദ്വീപില്‍ നടപ്പാക്കുകയാണ്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണ്. ഒരു നാട്ടില്‍ നടപ്പാക്കുന്ന നിയമങ്ങളെല്ലാം അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണം. ഏകാധിപതിയെപ്പോലെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍, ജനവിരുദ്ധ തീരുമാനങ്ങള്‍ ലക്ഷദ്വീപ് ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധാന ജീവിതം നയിക്കുന്ന ലക്ഷദ്വീപ് ജനതയെ വേട്ടയാടാന്‍ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനമാര്‍ഗവും അട്ടിമറിക്കാന്‍ ഗോവധ നിരോധനം നടപ്പാക്കുന്നു. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം നിയന്ത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്.
മദ്യ നിരോധനം എടുത്തുകളഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38 ഓളം അങ്കണവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മീന്‍പിടുത്തമാണ്. തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പൊളിച്ചുമാറ്റി.

തങ്ങള്‍ ഭരിക്കുന്ന രാജ്യത്ത് ഒരു സമൂഹത്തെയും ഐക്യത്തോടെയും ഉയര്‍ന്ന ജീവിത നിലവാരത്തിലും ജീവിക്കാന്‍ അനുവദിക്കില്ല എന്ന സംഘപരിവാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്ത് ഏറ്റവും കുറഞ്ഞ ക്രൈം റേറ്റുള്ള പ്രദേശമാണ് ലക്ഷദ്വീപ്. ഇത്രയും സമാധാന പ്രിയരും നിഷ്‌ക്കളങ്കരുമായ ഒരു ജനതയെയാണ് സംഘപരിവാര്‍ വേട്ടയാടുന്നത്. വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊണ്ടു. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനും ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുകയുമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.