‘സ്വർണനാവുള്ള വൈദികൻ’ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു

0
43

 

മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്പനാട്ടുള്ള മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ 1. 25ന്‌ ആയിരുന്നു അന്ത്യം. മിഷൻ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നെങ്കിലും പിന്നീട് തിരുവല്ലയിലെ പരിശോധനയിൽ കോവിഡ് നെഗറ്റീവായി.

പത്തനംതിട്ട ഇരവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. ആദ്യ പേര് ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. കോഴഞ്ചേരി, ആലുവ എന്നിവിടങ്ങളിൽ സ്‌കൂൾ കോളേജ് പഠനം. ബാംഗ്ലൂർ യുണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം. 1944ൽ പട്ടക്കാരനായും 59ൽ സഭയുടെ എപ്പിസ്‌കോപ്പയായും ചുമതലയേറ്റു.

1999ൽ ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രപ്പോലീത്തയുടെ പിൻഗാമിയായി സഭയുടെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തി. 2007ൽ പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞു. തുടർന്നുള്ള രണ്ടര പതിറ്റാണ്ട് വലിയ മെത്രാപൊലീത്ത എന്ന സ്ഥാനത്ത് അദ്ദേഹം പൊതു സമൂഹത്തിൽ സജീവമായിരുന്നു.

ഒരു സമൂഹത്തെയാകെ ചിന്തയുടെയുടെയും അന്വേഷണത്തിന്റെയും ആത്മീയ വഴിയിൽ നയിച്ച മഹത് വ്യക്തിയാണ് മാർ ക്രിസോസ്റ്റം. ലോകത്തിലെ പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവസഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയചാര്യനുമായിരുന്നു അദ്ദേഹം. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യൻമാരിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാളാണ്. കാലവും ചരിത്രവും ജന സഹസ്രങ്ങളും എന്നും ഓർമിക്കുന്ന പേരായി മാറുകയാണ് മാർ ക്രിസോസ്റ്റം എന്ന വലിയ തിരുമേനി.